കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് പരീക്ഷയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ സമർപ്പിച്ച ഹരജികളിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനും പിഎസ്സിക്കും കൂടുതൽ സമയം അനുവദിച്ചു. പരീക്ഷാനടത്തിപ്പിലും മൂല്യനിർണയത്തിലും ക്രമക്കേടുണ്ടെന്നും സ്വതന്ത്ര്യ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളാണ് ജസ്റ്റിസ് വിജി അരുൺ പരിഗണിച്ചത്. ഹരജി 10 ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.
ഫെബ്രുവരി 22ന് 3.80 ലക്ഷം പേരെഴുതിയ പരീക്ഷയിലെ ചില ഉത്തരക്കടലാസുകൾ യന്ത്രത്തിന്റെ സഹായത്തോടെ മൂല്യനിർണയം നടത്തിയപ്പോൾ മറ്റുചിലത് വ്യക്തികൾ നേരിട്ട് നോക്കിയത് സുതാര്യത നഷ്ടപ്പെടുത്തിയെന്ന് ഹരജികളിൽ പറയുന്നു. ചോദ്യങ്ങൾ പലതും വിവിധ ഗൈഡുകളിൽ നിന്നും തെറ്റ് സഹിതം പകർത്തിയതാണെന്നും പരീക്ഷകരുടെ പേര് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നെന്നും ഹരജിയിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച ഹരജി കോടതി നേരത്തെ പരിഗണിച്ചിരുന്നു. ഇതിനെത്തുടർന്ന് സർക്കാരിനോടും പിഎസ്സിയോടും വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് 10 ദിവസം നീട്ടിനൽകിയത്.
അതേസമയം കെഎഎസ് പ്രാഥമിക പരീക്ഷയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ പിഎസ്സിയുടെ വിശദീകരണം തേടി. നവംബർ 19നകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Read also: സ്വാശ്രയ മെഡിക്കൽ ഫീസ്; സർക്കാർ സുപ്രീം കോടതിയെ സമീപിക്കും