തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ ഭരണസർവീസായ കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിന് (കെഎഎസ്) ഇന്ന് തുടക്കമാകും. സർവീസിലേക്കുള്ള ആദ്യ നിയമന ശുപാർശകൾ പിഎസ്‌സി ആസ്‌ഥാനത്ത് നിന്ന് നേരിട്ട് കൈമാറും. മൂന്ന് സ്‌ട്രീമുകളിലായി 105 പേർക്കാണ് ഇന്ന് നിയമന ശുപാർശ കൈമാറുക.
സിവിൽ സർവീസിന് സമാനമായി സംസ്‌ഥാന സർക്കാർ നടപ്പാക്കിയ ഭരണസർവീസാണ് കെഎഎസ്. ഇന്ന് നിയമന ശുപാർശ ലഭിക്കുന്നവർക്ക് പ്‌ളാനിങ് ഡവലപ്‌മെന്റ് സെന്ററുകളിലും രാജ്യത്തെ ഉന്നത മാനേജ്‌മെന്റ് ഇൻസ്‍റ്റിറ്റ്യൂട്ടിലുമടക്കമുള്ള 18 മാസത്തെ പരിശീലനത്തിന് ശേഷമാണ് നിയമനം നൽകുന്നത്. സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിക്ക് സമാനമായ തസ്‌തികയിലാണ് നിയമനം.
സിവിൽ സർവീസിനുള്ള ഫീഡർ കാറ്റഗറിയായി കണക്കാക്കുന്ന തസ്‌തികയിൽ മികവ് തെളിയിച്ചാൽ പത്ത് വർഷത്തെ സർവീസിന് ശേഷം സിവിൽ സർവീസിലേക്ക് നേരിട്ട് കയറാം. ഓരോ വർഷവും വിവിധ വകുപ്പുകളിൽ രണ്ടാം ഗസറ്റഡ് തസ്‌തികയിൽ ഉണ്ടാകുന്ന ഒഴിവുകളുടെ മൂന്നിലൊന്ന് കെഎഎസിനായി നീക്കിവെക്കും. നേരിട്ടുള്ള നിയമനം, നിലവിലുള്ള ജീവനക്കാരിൽ നിന്ന് ട്രാൻസ്‌ഫർ മുഖേനയുള്ള നിയമനം, ഒന്നാം ഗസറ്റഡ് പോസ്‌റ്റിലോ അതിന് മുകളിലോ ഉള്ളവരിൽ നിന്നുമുൾപ്പടെ മൂന്ന് ധാരകളിൽ നിന്ന് 35 പേർക്ക് വീതമാണ് നിയമനം.
Also Read: വിദ്യാകിരണം പദ്ധതിയുടെ പേരിൽ സർക്കാർ സമാഹരിച്ചത് കോടികൾ; വൻ തട്ടിപ്പെന്ന് ബിജെപി