തിരുവനന്തപുരം: മൂന്നര ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്‌ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻ തട്ടിപ്പെന്ന് ബിജെപി ജനറൽ സെക്രട്ടറി പി സുധീർ.
കോടിക്കണക്കിന് രൂപയാണ് പദ്ധതിയുടെ പേരിൽ സർക്കാർ സമാഹരിച്ചത്. എന്നാൽ, ഇപ്പോൾ പദ്ധതി തന്നെ ഉപേക്ഷിച്ച മട്ടാണ്. എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തിയെന്ന് അവകാശപ്പെട്ടിരുന്നപ്പോഴും ലക്ഷക്കണക്കിന് പിന്നോക്ക വിഭാഗത്തിലുള്ള വിദ്യാർഥികൾ പഠനപ്രക്രിയക്ക് പുറത്തായിരുന്നു. കുട്ടികൾക്കായി പിരിച്ച പണം അധികൃതർ തട്ടിയെടുക്കുകയാണ് ചെയ്‌തതെന്ന് സുധീർ ആരോപിക്കുന്നു.
സ്‌കൂൾ അധ്യയനം ആരംഭിക്കുമെങ്കിലും ഓൺലൈൻ പഠന പ്രക്രിയ സമാന്തരമായി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ച സാഹചര്യത്തിൽ നാല് ലക്ഷത്തോളം വിദ്യാർഥികളുടെ പഠനം ആശങ്കയിലാണ്. വിദ്യാഭ്യാസ മേൻമയെ കുറിച്ച് കൊട്ടിഘോഷിക്കുമ്പോൾ ലക്ഷക്കണക്കിന് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പടിക്ക് പുറത്തായിരുന്നു. ഇത് ഭരണഘടനാ മൂല്യങ്ങളുടേയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും ലംഘനമാണെന്നും സുധീർ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ രണ്ട് ദളിത് പെൺകുട്ടികൾ ആത്‌മഹത്യ ചെയ്‌തിട്ടും സർക്കാർ ഒന്നും ചെയ്‌തില്ല. സ്‌പോൺസർമാരുടെ ഔദാര്യത്തിനും വായ്‌പാ പദ്ധതികൾക്കും പാവപ്പെട്ടകുട്ടികളെ വിട്ടുകൊടുക്കാതെ സർക്കാർ നേരിട്ട് വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്യണം. കുടുംബശ്രീ യൂണിറ്റുകളെയും കെഎസ്‌എഫ്‌ഇയെയും സംയോജിപ്പിച്ചു കൊണ്ട് പ്രതിമാസം 500 രൂപ അടച്ച് കുട്ടികൾക്ക് ലാപ്‌ടോപ്പ് നൽകുന്ന പദ്ധതിയിൽ പങ്കാളികളായ ഒന്നര ലക്ഷം കുട്ടികളിൽ കേവലം രണ്ടായിരം കുട്ടികൾക്ക് മാത്രമാണ് ലാപ്‌ടോപ്പുകൾ വിതരണം ചെയ്‌തത്. വിദ്യാകിരണം പദ്ധതിക്ക് വേണ്ടി എത്ര രൂപ സമാഹരിച്ചുവെന്ന് സർക്കാർ പുറത്ത് വിടണമെന്നും സുധീർ ആവശ്യപ്പെട്ടു.
Also Read: സ്‌കൂൾ തുറക്കൽ; തദ്ദേശ സ്‌ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം