തിരുവനന്തപുരം: ഹയർസെക്കണ്ടറി അധ്യാപകരുടെ പൊതു സ്‌ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്‌ഥലം മാറ്റം ഇന്നലെ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്‌തിരുന്നു. ഇത് തീർപ്പാക്കുന്നത് വരെയാണ് നടപടി നിർത്തിയതായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാനദണ്ഡം ലംഘിച്ച് സ്‌ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രൈബ്യൂണലിന്റെ കണ്ടെത്തൽ.
പത്ത് ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ഹയർ സെക്കണ്ടറി അധ്യാപകരുടെ പൊതു സ്‌ഥലംമാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്‌റ്റേഷൻ ഡ്യൂട്ടിക്ക് മതിയായ മുൻഗണന നൽകണമെന്ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം പരിഗണിക്കാതെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വിദ്യാഭ്യാസ വകുപ്പ് സ്‌ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്‌തത്. പത്ത് ദിവസത്തിനകം ഔട്ട് സ്‌റ്റേഷൻ ഡ്യൂട്ടിക്ക് മതിയായ മുൻഗണന നൽകി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, ട്രൈബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ