പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷ ഒരുക്കാൻ കേന്ദ്ര സേന ഉൾപ്പടെ 5,953 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 20 ഡിവൈഎസ്പിമാർ, 56 ഇൻസ്പെക്ടർമാർ, 137 സബ് ഇൻസ്പെക്ടർമാർ, 2,668 സിവിൽ പോലീസ് ഓഫീസർമാർ എന്നിവരുൾപ്പടെ 2,881 പോലീസ് സേനാംഗങ്ങളും ഇവരിൽ ഉൾപ്പെടുന്നുണ്ട്. ഇവർക്ക് പുറമേ എൻസിസി, കേന്ദ്ര-സംസ്ഥാന പ്രതിരോധ സേനകളിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 2280 സ്പെഷ്യൽ പോലീസ് ഓഫീസർമാർ, 792 കേന്ദ്ര സേനാംഗങ്ങൾ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
433 പ്രശ്ന ബാധിത ബൂത്തുകളാണ് ജില്ലയിൽ ഉള്ളത്. 19 പോലീസ് സ്റ്റേഷൻ പരിധികളിലായി 61 പ്രശ്നബാധിത പോളിംഗ് ബൂത്തുകളും ഉണ്ട്. കൂടാതെ കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ നിയോജക മണ്ഡല പരിധിയിലെ 58 ബൂത്തുകൾ മാവോസ്റ്റ് സാന്നിധ്യ മേഖലകളിലാണ്. അതിനാൽ തന്നെ ഇത്തരത്തിൽ പ്രശ്ന ബാധിത ബൂത്തുകളായി കണക്കാക്കുന്ന 522 ബൂത്തുകളിൽ വെബ് കാസ്റ്റിംഗും, ഒപ്പം തന്നെ കർശന പോലീസ് സംരക്ഷണവും ഉണ്ടാകും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയിൽ എത്തിയിട്ടുള്ളത് 11 കമ്പനി കേന്ദ്ര സേനാംഗങ്ങളാണ്. 5 കമ്പനി ബിഎസ്എഫ്, 4 കമ്പനി മഹാരാഷ്ട്ര സ്റ്റേറ്റ് ആർപിഎഫ്, ഉൾപ്പടെ 792 പേരാണ് 11 കമ്പനികളിൽ നിന്നായി ഉള്ളത്. ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളിലും, മാവോയിസ്റ്റ് ആക്രമണ സാധ്യതയുള്ള ബൂത്തുകളിലും കേന്ദ്രസേന പ്രത്യേക സുരക്ഷ ഒരുക്കും.
Read also : മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി; പോലീസ് കേസെടുത്തു