തിരുവനന്തപുരം: ബാലരാമപുരത്ത് കിണര്‍ ഇടിഞ്ഞ് കുളമായി മാറി. പുല്ലൈകോണം ഹാൻഡക്‌സ് പ്രോസസിംഗ് ഹൗസിന്റെ അന്‍പതടിയിലെറെ താഴ്‌ചയുള്ള കിണറാണ് ഇടിഞ്ഞത്. കിണറിനരികില്‍ നിന്ന് മണ്ണിടിഞ്ഞുവിഴുന്നത് ആശങ്ക ഉണ്ടാക്കുന്നു.
കിണറിന്റെ ചുറ്റുമതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് അര സെന്റ് സ്‌ഥലത്തിലെറെ കുളം രൂപപ്പെട്ടിരിക്കുകയാണ്. കിണറിന് സമീപത്തെ ഉയര്‍ന്ന പ്രദേശത്ത് നിന്ന് മണ്ണിടിഞ്ഞുവീഴുന്നത് പ്രദേശവാസികളില്‍ ഭീതിയുണ്ടാക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ കിണറിന് ചുറ്റും കയര്‍ കെട്ടി സംരക്ഷണമൊരുക്കി.
അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാമെന്ന് സ്‌ഥലം സന്ദര്‍ശിച്ച ബാലരാമപുരം പഞ്ചായത്ത് പ്രസിഡണ്ട് മോഹനനും സംഘവും ഉറപ്പ് നല്‍കി.
കിണറിന് അടുത്തുണ്ടായിരുന്ന 50 മീറ്ററിലേറെ ഉയരമുള്ള മരം കടപുഴകിവീണു. മരം വീണ് പൊട്ടിയ ഇലക്‌ട്രിക് ലൈന്‍ കെഎസ്ഇബി ജീവനക്കാര്‍ എത്തിയാണ് പുനഃസ്‌ഥാപിച്ചത്. കിണറിന് സമീപത്തേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുന്നത് മൂലം മറ്റ് മരങ്ങള്‍ കൂടി വീഴുമോ എന്ന ആശങ്കയുമുണ്ട്.
Most Read: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർക്ക് നിർബന്ധിത പരിശോധന; ഉത്തരവ് ഇന്ന്