കൊച്ചി: മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം. തൃപ്പൂണിത്തുറ സ്വദേശിയാണ്.
നാടക ലോകത്തുനിന്ന് സിനിമയിലെത്തിയ കെടിഎസ് പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. 21ആം വയസിൽ കണ്ണംകുളങ്ങര അംബേദ്കർ ചർക്ക ക്ളാസിൽ നൂൽനൂൽപ്പ് ജോലിചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്‌ത ‘വിവാഹദല്ലാൾ’ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്‌പ്.
തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ,വൈക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടക ട്രൂപ്പുകളിലെല്ലാം ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കൂടാതെ അഭിനയത്തിനുള്ള സംസ്‌ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
‘അനിയൻബാവ ചേട്ടൻബാവ’ എന്ന രാജസേനൻ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വ്യത്യസ്‌തമായ ചിരിയും ശൈലിയുമായി ആദ്യ സിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ട ഈ അതുല്യ പ്രതിഭയെ തേടി പിന്നീട് നിരവധി വേഷങ്ങൾ എത്തി.
‘ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കം’, ‘ആദ്യത്തെ കണ്‍മണി’, ‘വൃദ്ധന്‍മാരെ സൂക്ഷിക്കുക’, ‘സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍’, ‘കഥാനായകന്‍’, ‘കുഞ്ഞിരാമായണം’, ‘അമര്‍ അക്ബര്‍ അന്തോണി’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.
കെടി സുബ്രഹ്‌മണ്യന്‍ പടന്നയില്‍ എന്നാണ് മുഴുവന്‍ പേര്. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്‌ന, സന്നൻ, സാൽജൻ എന്നിവർ മക്കൾ.
Most Read: കനത്ത മഴയ്‌ക്ക് സാധ്യത; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്