പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. എല്ലാ ഷട്ടറുകളും 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇതോടെ പുഴകളിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ കരകളിൽ താമസിക്കുന്നവർക്ക് ജലസേചന വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. 77.88 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഇന്നലെ 77.25 മീറ്ററായി ജലനിരപ്പ് ഉയർന്നു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.
പറമ്പിക്കുളം തുണിക്കടവ് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒരു ഷട്ടർ 7.5 സെന്റീമീറ്റർ തുറന്നിട്ടുണ്ട്. 1770 അടി സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് നാല് മണിയോടെ 1768.7 ആയി ഉയർന്നു. 1825 അടി ജലനിരപ്പുള്ള പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 1794.24 അടിയായി ഉയർന്നു. രണ്ട് ദിവസമായി പറമ്പിക്കുളം, തുണിക്കടവ് അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴയാണ് രേഖപ്പെടുത്തിയത്.
ഡാമുകൾ തുറന്നവിട്ടതോടെ മംഗലം പുഴ, പാളയം, കരിപ്പാലി പുഴകൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. ഇതോടെ കരകളിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണം. വണ്ടാഴി വളയൽ പുഴയിലെ സംരക്ഷണ ഭിത്തി തകർന്നതിനാൽ വെള്ളം കർഷകരുടെ പറമ്പിലൂടെ ഒഴുകുകയാണ്. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, പഞ്ചായത്തുകളിലെ നെൽ കർഷകരാണ് ഇത് മൂലം ദുരിതം അനുഭവിക്കുന്നത്. പ്രദേശങ്ങളിലെ ഏക്കറു കണക്കിന് സ്‌ഥലങ്ങളിലെ നെൽകൃഷിയാണ് വെള്ളത്തിനടിയിലായത്.
Read Also: തൊഴിൽ പ്രതിസന്ധി; കടക്കെണിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്‍മഹത്യ ചെയ്‌തു