കീവ്: യുക്രൈനിൽ റഷ്യ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്ന പശ്‌ചാത്തലത്തിൽ റഷ്യക്കെതിരെ ഉപരോധം ശക്‌തമാക്കാൻ തീരുമാനിച്ച് അമേരിക്കയും സഖ്യകക്ഷികളും. യുദ്ധം കൂടുതൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ റഷ്യയെ ഒറ്റപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുമെന്നാണ് അമേരിക്കയും യൂറോപ്യൻ യൂണിയൻ നേതാക്കളും തമ്മിൽ ധാരണയായത്.
അമേരിക്കയും യൂറോപ്യൻ യൂണിയൻ നേതാക്കളും തമ്മിൽ നടന്ന വെർച്വൽ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. യുക്രൈനിലെ പ്രമുഖ വ്യാവസായിക ഇടങ്ങളിലെല്ലാം റഷ്യ വ്യാപകമായി ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ യുക്രൈന് സൈനിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് തുടരുമെന്നും അമേരിക്ക വ്യക്‌തമാക്കി.
ഡോണ്‍ബാസ്, ലുഹാന്‍സ്‌ക്, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. മരണനിരക്ക് ഉയരാനാണ് സാധ്യത. പ്രധാന നഗരമായ മരിയുപോളില്‍ കനത്ത പോരാട്ടം റഷ്യ തുടരുകയാണ്. അതിനിടെ യുക്രൈന് സഹായവുമായി യുഎസ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിൽ എത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read also: മലയോര മേഖലകളിൽ മഴ കനക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്