മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. ഒക്‌ടോബർ 20ആം തീയതി കേസിൽ കോടതി വിധി പറയും. അതുവരെ ആര്യൻ ഖാൻ റിമാൻഡിൽ തുടരും. അതേസമയം ആര്യന്റെ ജാമ്യാപേക്ഷയെ എൻസിബി ശക്‌തമായി എതിർത്തു. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും, ഇവരെക്കുറിച്ച് കൂടതൽ വിവരങ്ങൾ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ വ്യക്‌തമാക്കി.
ആര്യൻ ഉൾപ്പടെ കേസിൽ അറസ്‌റ്റിലായ പ്രതികൾക്ക് ലഹരിക്കടത്തുമായി ശക്‌തമായ ബന്ധമുണ്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് എൻസിബി. ഇവരുടെ വാട്‍സ്ആപ്പ് ചാറ്റുകളിൽ നിന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും വ്യക്‌തമാക്കിയ എൻസിബി, ഇവർ വിദ്യാർഥികളാണെന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും കോടതിയിൽ കൂട്ടിച്ചേർത്തു.
എന്നാൽ ആര്യൻ ഖാന് ലഹരിക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്നും, ആര്യനെ കസ്‌റ്റഡിയിൽ എടുത്തത് കപ്പലിൽ നിന്നല്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കൂടാതെ ആര്യൻ ലഹരി ഉപയോഗിക്കുകയോ, കൈവശം വെക്കുകയോ ചെയ്‌തിട്ടില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം കോടതിയിൽ വ്യക്‌തമാക്കി.
Read also: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി യൂസഫലി; ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തും