ന്യൂഡെൽഹി: ഭക്ഷ്യ- സംസ്‌കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ആലോചിക്കുന്നതായി ചെയർമാൻ എംഎ യൂസഫലി. ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്‌തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെ പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ലഖ്‌നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിങ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്‌ജമാകും. ഇതുൾപ്പടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ നടത്തിയത്. കൂടുതൽ ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.
കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ വിവിധ ഉത്തേജക പദ്ധതികൾ നടപ്പിലാക്കിയതിലൂടെ വാണിജ്യ- വ്യവസായ ലോകത്തിന് പുത്തൻ ഉണർവ് ലഭിച്ചതായി യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതലായി മുതൽമുടക്കാൻ തയ്യാറാകുന്നുണ്ട്. ഇതിന് കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സർക്കാരിന്റെ പുതിയ നയമാണ്.
ഭക്ഷ്യ- സംസ്‌കരണ രംഗത്തും ലുലു വിവിധ സംസ്‌ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കും. നോയിഡയിൽ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഉത്തർ പ്രദേശ് സർക്കാരാണ് ഇതിനാവശ്യമായ സ്‌ഥലം അനുവദിച്ചത്. കശ്‌മീരിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കശ്‌മീർ ഉൽപന്നങ്ങൾക്ക് മികച്ച ആവശ്യകതയാണ് ഗൾഫ് നാടുകളിലുള്ളത്. ഗുജറാത്തിൽ പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്.
രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ വിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോൽപന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രചാരം ലഭിക്കുന്നതിനോടൊപ്പം കർഷകർക്ക് തങ്ങളുടെ വിളകൾക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നത് കർഷകരിൽ ആത്‌മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്‌ച.
Also Read: ആര്യനൊപ്പം സെൽഫി; കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്