പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ നിയമനടപടി. സംഭവത്തിൽ ആശുപത്രിയിലെ രണ്ടു ഡോക്‌ടർമാർക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്. ഡോ. കൃഷ്‌ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെയാണ് നടപടി. ഇവർ ദമ്പതികളാണ്.
ഇന്നലെയാണ് പ്രസവത്തെ തുടർന്ന് നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും മരിച്ചത്. ഒപ്പറേഷനിൽ വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ചാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ആറാം തീയതി ആയിരുന്നു അനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ സിസേറിയൻ നടത്തിയപ്പോൾ രക്‌തസ്രാവം കൂടിയതിനാൽ അനിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ, ഉച്ചയോടെ അനിത മരിച്ചു. കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാനാണ് ഡോക്‌ടർമാർ നിർദ്ദേശിച്ചത്. എന്നാൽ, എത്തുന്നതിന് മുൻപ് തന്നെ നവജാത ശിശുവും മരിക്കുകയായിരുന്നു. അതേസമയം, സ്‌കാനിങ്ങിൽ ഉൾപ്പടെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അനിതയുടെ ബന്ധുക്കൾ പറയുന്നത്. അതിനിടെ, അമിത രക്‌തസ്രാവമാണ് അനിതയുടെ ആരോഗ്യത്തെ ബാധിച്ചതെന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇൻ ചാർജ് ഡോ. അപ്പുക്കുട്ടൻ വിശദീകരണം നൽകി.
Most Read: വൻകിട തോട്ടം ഉടമകൾക്ക് ഏർപ്പെടുത്തിയ നികുതി ഇളവ് പ്രാബല്യത്തിൽ