തിരുവനന്തപുരം: പ്രശസ്‌ത കാർട്ടൂണിസ്‌റ്റ് സിജെ യേശുദാസൻ അന്തരിച്ചു. പുലർച്ചെ 3.30ഓടെയാണ് അന്ത്യം. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഏതാനും ആഴ്‌ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യേശുദാസന്‍ ഒരാഴ്‌ച മുന്‍പ് കോവിഡ് നെഗറ്റീവ് ആകുകയായിരുന്നു.
ആലപ്പുഴയിലെ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കാർട്ടൂൺ അക്കാദമി സ്‌ഥാപക അധ്യക്ഷനും, ലളിതകലാ അക്കാദമി ഉപാധ്യക്ഷനുമാണ്. കൂടാതെ വിവിധ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ കാർട്ടൂണിസ്‌റ്റായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരളത്തിൽ കാർട്ടൂണുകൾ ജനകീയമാക്കിയ യേശുദാസൻ സംസ്‌ഥാനത്തെ ആദ്യത്തെ പോക്കറ്റ് കാർട്ടൂൺ രചയിതാവാണ്. ജനയുഗം ആഴ്‌ചപതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് ആദ്യ കാർട്ടൂൺ പംക്‌തി.
കിട്ടുമ്മാവൻ, മിസിസ് നായർ, പൊന്നമ്മ സൂപ്രണ്ട് എന്നീ കാർട്ടൂൺ കഥാപാത്രങ്ങൾ സൃഷ്‌ടിച്ച യേശുദാസൻ അടിയന്തരാവസ്‌ഥക്കാലത്ത് ‘അസാധു’ എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണം ആരംഭിക്കുകയും, 1992ൽ എ.ടി അബു സംവിധാനം ചെയ്‌ത ‘എന്റെ പൊന്നുതമ്പുരാൻ’ എന്ന ചിത്രത്തിന് തിരക്കഥ രചിക്കുകയും ചെയ്‌തിട്ടുണ്ട്. ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, പൗരധ്വനി, അസാധു, മലയാള മനോരമ, ദേശാഭിമാനി, മെട്രോ വാർത്ത എന്നീ മാദ്ധ്യമങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
Read also: അപകടസമയം മകൻ കാറിൽ ഉണ്ടായിരുന്നില്ല; പുതിയ വാദവുമായി അജയ് മിശ്ര