ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, കേരള രാഷ്‌ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പ്രവചനം. കേരളത്തിൽ തൂക്കുസഭയ്‌ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം.
യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡേയ്‌സ് ചാണക്യ പറയുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം യുഡിഎഫിന് നേരിയ മുൻതൂക്കം ഉണ്ടെങ്കിലും എൽഡിഎഫിനും ഭരണത്തിലേറാനുള്ള സാധ്യതയുണ്ട്. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടാമെന്നാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.
അതേസമയം, ബിജെപി മൂന്നുമുതൽ 11 സീറ്റുകൾ വരെ നേടാമെന്നും പ്രവചിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ, ഇതാദ്യമായാണ് എൽഡിഎഫിന് തുടർഭരണ സാധ്യത നിലനിർത്തിക്കൊണ്ടുള്ള എക്‌സിറ്റ് പോൾ ഫലം പുറത്തുവരുന്നത്.
അസമിലും പശ്‌ചിമ ബംഗാളിലും ബിജെപി അധികാരത്തിൽ എത്തുമെന്നും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു. ബംഗാളിൽ ബിജെപി 181 മുതൽ 203 സീറ്റുകളും തൃണമൂൽ കോൺഗ്രസ് 89 മുതൽ 11 സീറ്റുകൾ വരെയും നേടും. അസമിൽ ബിജെപി 93 മുതൽ 111 വരെ സീറ്റുകളും കോൺഗ്രസ് 14 മുതൽ 32 വരെ സീറ്റുകളും നേടാമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനം.
തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തിലേറാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡിഎംകെ 114 മുതൽ 136 വരെ സീറ്റുകൾ നേടാം. ടിവികെ 52 മുതൽ 74 വരെയും എഐഡിഎംകെ 34 മുതൽ 56 വരെ സീറ്റുകളും നേടാം. ടിവികെ കന്നി പോരാട്ടത്തിൽ നിർണായക ശക്‌തിയായി മാറുമെന്നാണ് പ്രവചനം.
Most Read| കുറഞ്ഞ സമയം, പക്ഷേ ശക്‌തമായത്; യുദ്ധം പുനരാരംഭിക്കാൻ യുഎസ് നീക്കം






































