മഞ്ചേരി: കാടാമ്പുഴ തുവ്വപ്പാറയിൽ പൂർണ ഗർഭിണിയെയും ഏഴുവയസുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി കുറ്റക്കാരാനെന്ന് കോടതി. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (7) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷെരീഫിനെയാണ് (42) മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ടോമി വർഗീസ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ച് കയറൽ, ഗർഭസ്‌ഥ ശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്‍മഹത്യ ചെയ്‌തതാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ കൽപകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യ തെളിവുകളും ശാസ്‌ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.
2017 ജൂണിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഉമ്മുസൽമയുമായി പരിചയത്തിലാകുന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു യുവതി. ഇവർ അടുപ്പത്തിലായ ശേഷം ഗർഭിണിയായ ഉമ്മുസൽമ പ്രസവശേഷം ഷെരീഫിനൊപ്പം താമസിക്കണമെന്ന് നിർബന്ധം പിടിച്ചു. വേറെ ഭാര്യയും മക്കളുമുള്ള ഷെരീഫ് ഉമ്മുസൽമയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് കേസ്. വളാഞ്ചേരി സിഐ കെഎ സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സി വാസു ഹാജരായി.
പൂർണ ഗർഭിണിയായ ഉമ്മുസൽമയെ വീട്ടിൽ അതിക്രമിച്ചു കയറിപ്രതി കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനിടെ ഉമ്മുസൽമ പാതി പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്‌തു. കൊലപാതകം കണ്ടുനിന്ന മകൻ ദിൽഷാദിനെയും ഇതേരീതിയിൽ കൊലപ്പെടുത്തി. ദിവസങ്ങൾക്ക് ശേഷം നാട്ടുകാരാണ് കിടപ്പുമുറിയിൽ പുഴുവരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരണവിവരം അറിഞ്ഞിട്ടും ഷെരീഫ് പോലീസിൽ പരാതിപ്പെടാൻ തയ്യാറായില്ല. ഉമ്മുസൽമയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ആത്‌മഹത്യയാണെന്ന് വരുത്തി തീർക്കാൻ ഇയാൾ ഇരുവരുടെയും കൈ ഞരമ്പുകൾ മുറിക്കുകയായിരുന്നു എന്ന് ശാസ്‌ത്രീയ പരിശോധനയിൽ തെളിഞ്ഞു.
Also Read: താനൂരിൽ പെട്രോൾ ടാങ്കർ അപകടം; ഇന്ധന ചോർച്ച, ആളുകളെ മാറ്റി പാർപ്പിച്ചു