ഇന്ത്യയുടെ പേരു മാറ്റി ഭാരതം എന്നാക്കണമെന്ന ആവശ്യത്തിൽ തങ്ങൾക്ക് ഇടപെടാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാവുന്നതാണെന്നും സുപ്രീംകോടതി. തീവ്ര ദേശീയതയുടെ പരിണിതഫലമായുണ്ടാകുന്ന ഇത്തരം കേസുകൾ രാജ്യത്തെ കോടതികൾക്ക് ഇന്നൊരു വലിയ തലവേദനയാണ്. ഒരു പെരുമാറ്റം, രാജ്യാന്തര തലത്തിൽ ഉണ്ടാക്കുന്ന സാമ്പത്തികവും അല്ലാത്തതുമായ പ്രത്യഘാതങ്ങളൊന്നും ഇത്തരം കേസുകളുമായി വരുന്ന തീവ്ര ദേശീയ ‘രോഗികൾ’ മനസ്സിലാകുന്നില്ല എന്നതാണ് വസ്തുത. വാർത്തയുടെ വിശദശാംശങ്ങൾ താഴെ..
ന്യൂഡൽഹി: രാജ്യത്തിൻ്റെ പേര് ഭാരതമെന്ന് മാറ്റണമെന്ന ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഭരണഘടനയിൽ ഭാരതം മാത്രമല്ലല്ല “ഭാരത്” എന്ന വാക്കും ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, ഹർജിക്കാരനായ നമഹക്ക് ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിക്കാൻ സുപ്രീം കോടതി അനുമതി നൽകുകയും നിവേദനം ആവശ്യമായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗഗതി ചെയ്യാൻ കോടതിക്ക് നിർദേശം നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞു കൊണ്ടാണ് സുപ്രീം കോടതി ഹരജി തള്ളിയത്. ‘ഞങ്ങൾക്ക് അതു ചെയ്യാൻ സാധിക്കില്ല. ഭരണഘടനയിൽ ഇന്ത്യയെ ഭാരത് എന്നും വിളിക്കുന്നുണ്ട്’– ഭരണഘടനയിലെ ആർട്ടിക്കിൾ 1 പരാമർശിച്ച് ബോബ്ഡെ അറിയിച്ചു. സമാനനമായ ആവശ്യവുമായെത്തിയ ഒരു ഹർജി 2016ൽ സുപ്രീം കോടതി തള്ളിയിരുന്നു. ‘ഇന്ത്യ’ എന്ന പേര് കൊളോണിയൽ കാലഘട്ടത്തിലെ ‘ഹാങ് ഓവർ’ ഉള്ളതാണെന്നായിരുന്നു അന്നത്തെ വാദം.
ദേശീയ വികാരമുണ്ടാകാൻ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കിയാൽ സാധിക്കുമെന്നും ഇൻഡിക്ക എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഇന്ത്യ എന്ന വാക്കിൻ്റെ ഉത്ഭവമെന്നും അതിനാൽ ഭരണഘടനയിലെ ആർട്ടിക്കിൾ 1 ഭേദഗതി വരുത്തി ഭാരതം എന്ന പേര് സ്വീകരിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യങ്ങളിൽ ചിലത്. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആർട്ടിക്കിൾ 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാൻ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹർജി. മുൻപ് നിരവധി പട്ടണങ്ങളുടെ പേരുകൾ മാറ്റിയത് കൊണ്ടുതന്നെ ഇപ്പോൾ രാജ്യത്തിനു ശരിയായ പേര് നൽകുകയാണ് വേണ്ടത്. അത്തരം ഒരു പേരുമാറ്റം രാജ്യത്തെ പൗരന്മാർക്കും വരും തലമുറയ്ക്കും അഭിമാനകരമായ സംഗതി ആയിരിക്കുമെന്നും ഹർജിയിൽ പറയുന്നു.
തീവ്രദേശീയ വാദികൾ നിരത്തുന്ന ചില വാദമുഖങ്ങൾ ഇങ്ങിനെയാണ് ; അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവൻ ഭരതൻ എന്നു പേരുള്ള ഒരു ചക്രവർത്തി ഭരിച്ചിരുന്നു. മഹാഭാരതത്തിൻ്റെ ആദ്യപർവത്തിൽ അന്ന് ഭരിച്ചിരുന്ന ഭരതചക്രവർത്തിയെക്കുറിച്ചുള്ള പരാമർശവുമുണ്ട്. ആ ഭരതരാജാവിൻ്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത് ശകുന്തളയുടെ പുത്രനായിരുന്നു ഈ ഭരതൻ എന്നും അത് കൊണ്ട് ഭാരതം എന്ന പേരാണ് നമ്മുടെ രാജ്യത്തിൻ്റെ യഥാർത്ഥ പേരെന്നും ഇത്തരക്കാർ അവകാശപ്പെടുന്നു. സരസ്വതി ദേവിയുടെ മറ്റൊരു നാമമായ ‘ഭാരതി’ യിൽ നിന്നാണ് “ഭാരതം” എന്ന പേരു വന്നതെന്നും ചില ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.