തിരുവനന്തപുരം: ഡോക്‌ടർമാർ ചികിൽസാ രംഗത്തേക്ക് കടക്കുന്നതിന് മുൻപ് നടത്തുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞയ്‌ക്ക് പകരം ‘ചരക പ്രതിജ്‌ഞ’ ചൊല്ലണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ).
1948ൽ ആധുനിക വൈദ്യ ശാസ്‍ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപംനൽകിയ പ്രതിജ്‌ഞ ലോകാരോഗ്യ സംഘടന പരിഷ്‌കരിക്കുകയും ആഗോളതലത്തിൽ ഉപയോഗിക്കാൻ തുടങ്ങിയതുമാണ്. അതു മാറ്റി പകരം ചരക പ്രതിജ്‌ഞ കൊണ്ടുവരുന്നത് ആധുനിക വൈദ്യശാസ്‍ത്രത്തിന് യോജിച്ചതല്ലെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
ഹിപ്പോക്രാറ്റസ് പ്രതിജ്‌ഞ കാലാനുസൃതമായി പരിഷ്‌കരിച്ചതാണ്. 2017ലെ പതിപ്പാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചരക പ്രതിജ്‌ഞ ആധുനിക വൈദ്യശാസ്‍ത്രത്തിന്റെ കാഴ്‌ചപ്പാടിൽ രൂപം നൽകിയതല്ല; ഐഎംഎ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
കൂടാതെ സ്‌ത്രീരോഗികളുടെ വ്യക്‌തി സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നതും അന്ധവിശ്വാസം പ്രോൽസാഹിപ്പിക്കുന്നതും ശാസ്‌ത്രീയതയ്‌ക്ക് അനുയോജ്യമല്ലാത്തതുമായ പല കാര്യങ്ങളും ചരക പ്രതിജ്‌ഞയിൽ ഉൾപ്പെടുന്നുവെന്നും പ്രസ്‌താവനയിൽ കുറ്റപ്പെടുത്തുന്നു. ഈ പ്രതിജ്‌ഞ ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ ആഗോള കൂട്ടായ്‌മയിൽ നിന്ന് നമ്മെ ഒറ്റപ്പെടുത്തുന്നതിനും ആധുനിക ചികിൽസാ മേഖലയെ തന്നെ പിന്നോട്ടടിക്കുന്നതിനും ഇടയാക്കുമെന്ന് ഭയപ്പെടുന്നതായും ഐഎംഎ പറയുന്നു,
തെറ്റായ നിലപാടുകൾ തിരുത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകണമെന്ന് ഡോക്‌ടർമാരുടെ സംഘടനയുടെ കേരള ഘടകവും ആവശ്യപ്പെട്ടു.
Most Read: ‘ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും’; ഒവൈസി