വയനാട്: കാർഷിക സംസ്‌കൃതിയും ഗോത്ര പൈതൃകങ്ങളും എക്കാലവും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ചേകാടിയിൽ സ്ട്രീറ്റ് ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി നടപ്പിലാക്കാൻ സംസ്‌ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിൽ ഒന്നാണ് വയനാട്ടിലെ ചേകാടി. പരമ്പരാഗത ജീവിതരീതികളൂം വശ്യമനോഹരമായ കാഴ്‌ചകൾ കാണാനും പഠിക്കാനും ഉതകുന്നതരത്തിലുള്ള ഉത്തരവാദിത്വ ടൂറിസമാണ് സ്ട്രീറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൃഷിയെ ഹൃദയത്തോട് ചേർത്തുനിർത്തുന്നവരുടെ നാടാണ് ചേകാടി. തലമുറകളായി കൃഷിയെ അവർ സംരക്ഷിച്ച് വരികയാണ്. വിഷം തൊടാത്ത പച്ചക്കറിയും മറ്റ് ഉൽപ്പന്നങ്ങളും സഞ്ചാരികൾക്ക് ഇവിടെ നിന്ന് ലഭിക്കും. പദ്ധതി വരുന്നതോടെ പ്രദേശത്തെ തനത് ഭക്ഷ്യവിഭവങ്ങളെയും പൈതൃകത്തെയും ഗ്രാമത്തിൽ എത്തുന്നവർക്ക് പരിചയപ്പെടുത്തി വരുമാനവും നേടാം. ചേകാടിയിലെ ജൈവ-പച്ചക്കറി ഏറെ പ്രസിദ്ധമാണ്. കർണാടകയിൽ നിന്ന് കുടിയേറിയ ചെട്ടി സമുദായക്കാരാണ് ഈ നാടിൻറെ ഊർജവും നട്ടെല്ലുമെല്ലാം.
ഗന്ധകശാലയും ജീരകശാലയുമടക്കം പുരാതനമായ നെൽവിത്തുകളുടെ ശേഖരം തന്നെ ഇവിടെയുണ്ട്. കാടിന് നടുവിലുള്ള ചേകാടിയിലെ പാടശേഖരങ്ങൾ ഏത് പ്രതികൂല കാലാവസ്‌ഥയിലും തരിശിടാറില്ല. 225 ഏക്കറോളം വയലും 40 ഏക്കറോളം തോട്ടവുമാണ് ഇവിടെ ഉള്ളത്. 93 ആദിവാസി കുടുംബങ്ങളും ഉണ്ട്. നാല് ഭാഗവും കാടുള്ള ചേകാടിയുടെ ഓരം ചേർന്നാണ് കബനി ഒഴുകുന്നത്. കമ്പനിയുടെ സാന്നിധ്യവും സഞ്ചാരികൾക്ക് കുളിർമയുള്ള കാഴ്‌ചയാകും.
കൾച്ചറൽ, എത്‌നിക്, വില്ലേജ് ലൈഫ് എക്‌സ്‌പീരിയൻസ് ടൂറിസമാണ് ചേകാടിയിൽ നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ ചേകാടിയിൽ കൊയ്‌ത്തുൽസവം സംഘടിപ്പിക്കാനും ആലോചനയുണ്ട്. ആദിവാസി കലാരൂപങ്ങളും തനത് ഗോത്ര ഭക്ഷണവും കൃഷിരീതികളും കൊയ്‌ത്ത് ഉൽസവത്തിന്റെ പൊലിമ വർധിപ്പിക്കും. ചേകാടിയെ കൂടാതെ കോഴിക്കോട്- കടലുണ്ടി, പാലക്കാട്- തൃത്താല-പട്ടിത്തറ, പിണറായി–അഞ്ചരക്കണ്ടി, കോട്ടയം- മറവൻതുരത്ത്- മഞ്ചിറ, കാസർഗോഡ്-വലിയപറമ്പ, ഇടുക്കി-കാന്തല്ലൂർ എന്നിവിടങ്ങളിലാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
Most Read: സംസ്‌ഥാന ചലച്ചിത്ര അവാർഡ് 2021; വിതരണം ഇന്ന്