മലപ്പുറം: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കോട്ടക്കുന്നിലെ വിനോദസഞ്ചാര കേന്ദ്രം ഇന്നലെ വീണ്ടും തുറന്നു. ഇതോടെ പതിനായിരത്തോളം ആളുകളാണ് ഇന്നലെ കോട്ടക്കുന്നിലെ പാർക്ക് സന്ദർശിച്ചത്. സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ ഇന്നലെ ഉച്ചക്ക് ശേഷം മലപ്പുറം നഗരത്തിലെ റോഡുകളിൽ ഗതാഗത കുരുക്കും രൂക്ഷമായി.
പാർക്ക് ഇന്ന് മുതൽ പ്രഭാത സവാരിക്ക് തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. പുലർച്ചെ 5 മണി മുതൽ രാത്രി 8 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. കൂടാതെ കോട്ടക്കുന്നിൽ മുഴുവൻ റൈഡുകളും പ്രവർത്തന സജ്‌ജമായതായി മാനേജർ അറിയിച്ചു.
കോവിഡ് അടച്ചിടലിന് ശേഷം തുറന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ മഴ മുന്നറിയിപ്പിനെ തുടർന്നാണ് വീണ്ടും അടച്ചത്. ഇവ ഇന്നലെ വീണ്ടും തുറന്നതോടെയാണ് സന്ദർശകരുടെ പ്രവാഹം തന്നെ ഉണ്ടായത്. പെരിന്തൽമണ്ണ കൊടികുത്തിമല, നിലമ്പൂർ തേക്ക് മ്യൂസിയം, തിരൂർ പടിഞ്ഞാറെക്കര ബീച്ച് എന്നിവിടങ്ങളിൽ ഇന്നലെ വൻ ജനക്കൂട്ടമാണ് സന്ദർശനം നടത്തിയത്.
Read also: തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണം; മഹാ പഞ്ചായത്ത്