പാലക്കാട്: തേക്കടി-ചമ്മണാംപതി വനപാത നിര്‍മാണത്തിന് തുടക്കമായി. മഹാത്‌മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനപാത നിര്‍മിക്കുന്നത്. കൊല്ലങ്കോട് ബ്‌ളോക്കിലെ മുതലമട പഞ്ചായത്തിലെ തേക്കടി അല്ലിമൂപ്പന്‍ കോളനിയില്‍ നടന്ന പരിപാടിയില്‍ കെ ബാബു എംഎല്‍എ റോഡ് നിര്‍മാണോൽഘാടനം നിര്‍വഹിച്ചു.
വനപാത നിര്‍മിക്കുന്നതിലൂടെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യം പൂർത്തിയാകും. മുപ്പതേക്കര്‍, അല്ലിമൂപ്പന്‍, ഒരവന്‍പടി പെരിയച്ചോല ,കച്ചിത്തോട് ഊരുകളിലേക്ക് വാഹന ഗതാഗതത്തിന് തമിഴ്‌നാട് വഴി 70 കിലോമീറ്റര്‍ യാത്ര ചെയ്യണം. റോഡ് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മുതലമട പഞ്ചായത്തില്‍ നിന്നും 20 കിലോമീറ്റര്‍ യാത്ര ചെയ്‌താൽ തേക്കടി കോളനിയില്‍ എത്തിചേരാന്‍ കഴിയും.
നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കാല്‍നടയായി വനത്തിലൂടെ യാത്ര ചെയ്‌താണ് ഊരുനിവാസികള്‍ മുതലമടയില്‍ എത്തിയിരുന്നത്. അസുഖ ബാധിതരെ പൊള്ളാച്ചിയിലോ പാലക്കാടോ ആശുപത്രിയില്‍ എത്തിക്കാന്‍ ജീപ്പ് മാത്രമാണ് ആശ്രയം. വനപാത യാഥാർഥ്യമാകുന്നതോടെ ഏറെ നാളത്തെ യാത്രക്‌ളേശത്തിന് പരിഹാരമാവും. മുതലമട പഞ്ചായത്ത് അഡീഷണല്‍ ആക്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പു പദ്ധതിയില്‍ 21 .40 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റിനാണ് സാങ്കേതികാനുമതി ലഭിച്ചിരിക്കുന്നത്.
മൂന്ന് മീറ്റര്‍ വീതിയില്‍ 3.325 കിലോമീറ്റര്‍ ദൂരത്തിലാണ് വനപാത നിര്‍മ്മിക്കുന്നത്. തേക്കടി ആദിവാസി കോളനിയിലെ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്ക് 8,951 തൊഴില്‍ ദിനം നല്‍കിയാണ് വനപാത നിര്‍മിക്കുക.
Also Read: വികസനമാണ് രാജ്യത്തിന്റെ മതം; കേരളത്തിന്റെ പിന്തുണ തേടുന്നതായി പ്രധാനമന്ത്രി