മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞതിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ഏഴൂർ സ്വദേശി കൃഷ്‌ണൻകുട്ടി (60) ആണ് മരിച്ചത്. ഇടഞ്ഞ ആന കൃഷ്‌ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും തുമ്പിക്കൈ കൊണ്ട് പിടിക്കുകയായിരുന്നു. ഇതിനിടെ ഹംസ അൽഭുതകരമായി രക്ഷപ്പെട്ടു.
കൃഷ്‌ണൻകുട്ടിയെ തുമ്പിക്കൈക്കും കൊമ്പിനുമിടയിൽ തൂക്കിയെടുത്ത് ഉയർത്തിയ ആന താഴേക്ക് എറിയുകയായിരുന്നു. അടുത്ത് നിന്ന ചിലരാണ് ഇയാളെ വലിച്ചെടുത്ത് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന മദമിളകിയതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലുംപെട്ട് നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ജനുവരി എട്ടിന് പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു. എട്ട് ദിവസമായി തുടരുന്ന നേർച്ചയുടെ സമാപനത്തിലാണ് ആന ഇടഞ്ഞത്.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ