റിയാദ്: റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് പ്രവാസികൾ തിരികെ രാജ്യത്ത് എത്തിയില്ലെങ്കിൽ 3 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് വ്യക്‌തമാക്കി സൗദി. എന്നാൽ റീഎൻട്രി വിസയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും, പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സൗദി പാസ്‌പോർട്ട് വിഭാഗമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വിദേശത്ത് ആയിരിക്കുമ്പോൾ റീഎൻട്രി വിസ, ഫൈനൽ എക്‌സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നും പാസ്‍പോർട്ട് വിഭാഗം അറിയിച്ചു. കൂടാതെ എക്‌സിറ്റ്, റീഎൻട്രി വിസയുടെ കാലാവധി സൗദിയിൽ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്.
സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎൻട്രി വിസ കാലാവധി കഴിഞ്ഞ് ആറ് മാസത്തിന് ശേഷം പാസ്‍പോർട്ട് വിഭാഗത്തിന്റെ അബ്ഷിർ പോർട്ടലിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടുന്നതാണ്.
Read also: ഗവ.ആയുർവേദ ആശുപത്രിയിൽ ഐപി വിഭാഗം കെട്ടിടനിർമാണം ആരംഭിച്ചു