ഭോപ്പാൽ: വടക്കൻ മധ്യപ്രദേശിൽ കനത്ത മഴ തുടരുന്നു. ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം ശവസംസ്‌കാര ചടങ്ങുകൾ പോലും നടത്താനാകാതെ ജനങ്ങൾ വലയുകയാണ്.
വെള്ളിയാഴ്‌ച മരിച്ച കമർലാൽ എന്നയാളുടെ മൃതദേഹം വെള്ളക്കെട്ടിലൂടെ ആളുകള്‍ ചുമന്നുകൊണ്ട് പോകുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗുണ ജില്ലയിലെ ബാദൗരാ ജില്ലയിലാണ് സംഭവം. വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാത്തതിന്റെ പേരിൽ അധികൃതർക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഗ്രാമവാസികള്‍ ചേര്‍ന്നാണ് കമര്‍ലാലിന്റെ മൃതദേഹം ശ്‌മശാനത്തിൽ എത്തിച്ചത്. കമര്‍ലാലിന്റെ മരണശേഷം ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വെള്ളം ഇറങ്ങുന്നതിനായി മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മൃതദേഹം വെള്ളക്കെട്ടിന് മുകളിലൂടെ ചുമന്ന് ശ്‌മശാനത്തിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി നീന്തല്‍ അറിയുന്നവരെ തിരഞ്ഞെടുത്തു. ബാദൗരാ ജില്ലയിലെ ശ്‌മശാനം വെള്ളക്കെട്ട് ഇല്ലാത്ത ഒരു പ്രദേശമായത് അൽപമെങ്കിലും ആശ്വാസമായി. ഓടകളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതും റോഡുകളുടെ നവീകരണം ശരിയായ ഇടവേളകളില്‍ നടത്താത്തതും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഗ്വാളിയാര്‍, ശിവപുരി, ഗുണ, ഷെയ്‌പൂര്‍, ബിന്ദ് എന്നിവിടങ്ങളില്‍ മഴ മൂലമുണ്ടായ വെള്ളക്കെട്ടില്‍ 1,250 ഗ്രാമവാസികളാണ് ദുരിതം അനുഭവിക്കുന്നത്. ഓഗസ്‌റ്റ് ഒന്നിനും ഏഴിനുമിടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി.
Also Read: യുപിയിലെ ശിശുമരണം; കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിൻവലിച്ചെന്ന് സർക്കാർ