ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. ഷിയോപുര്‍ മേഖലയിലാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്. മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയും വാഹനം തടയാൻ ശ്രമിക്കുകയും ചെയ്‌തു. വാഹനത്തിന് നേരെ പ്രദേശവാസികൾ ചെളി വാരി എറിയുകയും ചെയ്‌തു.
നഗരത്തിലെ പ്രധാന മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ കേന്ദ്രമന്ത്രിയെ തള്ളിയിടാനും രണ്ട് പേര്‍ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പോലീസ് സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഷിയോപുര്‍ മേഖലയില്‍ ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്‌ടപ്പെട്ടു. പ്രളയ മുന്നറിയിപ്പ് നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം, മന്ത്രിയുടെ വാഹനങ്ങള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് എസ്‌പി സമ്പത് ഉപാധ്യായ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം ബാധിച്ചത്. ചിലര്‍ അഭ്യൂഹം പ്രചരിപ്പിച്ചതാണ് പ്രതിഷേധം ഉയരാൻ കാരണമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രതികരിച്ചു.
Most Read: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു