പാലക്കാട്: അട്ടപ്പാടി പുതൂര്‍ വനമേഖലയില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ 373 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. ഇടവാണി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
കഞ്ചാവ് തോട്ടത്തില്‍ നിന്ന് രാസവളം ഉള്‍പ്പടെ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ഇടവാണി ഊരില്‍ നിന്നും മൂന്ന് കിലോമീറ്ററോളം അകലെയുള്ള ഉള്‍വനത്തിൽ ആയിരുന്നു കഞ്ചാവ് കൃഷി.
ഡെപ്യൂട്ടി ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ മനോജ്, സെക്ഷന്‍ ഫോറസ്‌റ്റ് ഓഫിസര്‍ എം ഉണ്ണികൃഷ്‌ണന്‍, ബീറ്റ് ഫോറസ്‌റ്റ് ഓഫിസര്‍ ജെ ജിനു, ഫോറസ്‌റ്റ് വാച്ചര്‍മാരായ എം കൃഷ്‌ണദാസ്, എഎസ് കാളിമുത്തു, സി മല്ലീശ്വരന്‍, സതീഷ്, രംഗന്‍, മുരുകന്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസം മലമ്പുഴ- വാളയാര്‍ വനമേഖലയില്‍ വനം വകുപ്പ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചിരുന്നു. വാളയാര്‍ വടശേരിമലയുടെ അടിവാരത്ത് കൃഷി ചെയ്‌ത 13000 കഞ്ചാവ് ചെടികളാണ് വനം വകുപ്പ് കണ്ടെത്തി നശിപ്പിച്ചത്.
തുടർച്ചയായി കഞ്ചാവ് ചെടികൾ കണ്ടെത്തുന്ന പശ്‌ചാത്തലത്തിൽ അട്ടപ്പാടിയിലെ മറ്റു മേഖലകളിലും റെയ്‌ഡ് ശക്‌തമാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Malabar News: പൊന്നാനിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ