കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സീനിയർ വൈസ് പ്രസിഡണ്ടുമായ അഡ്വ. എംകെ പ്രേംനാഥ് (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് അന്ത്യം. രോഗബാധിതനായി ചികിൽസയിലായിരുന്നു. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. 2006- 2011 കാലത്താണ് വടകര മണ്ഡലത്തിൽ നിന്നും എംഎൽഎയായി നിയമസഭയിലെത്തുന്നത്.
സോഷ്യലിസ്റ്റ് മൂവ്മെന്റുകളിൽ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരഞ്ഞത്. ഏറെക്കാലം വടകരയിൽ സജീവ രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെച്ചു. എൽജെഡി രൂപീകരിച്ചതിന് ശേഷം അദ്ദേഹം പാർട്ടി സീനിയർ വൈസ് പ്രസിഡണ്ടായി. സോഷ്യലിസ്റ്റ് നിരയിലെ സൗമ്യസാന്നിധ്യമായ പ്രേംനാഥ്, വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു.
മടപ്പള്ളി ഗവ.കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം, കേരള സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ളീഷിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ, ഭാരതീയ വിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ പിജി ഡിപ്ളോമയും കരസ്ഥമാക്കി. സ്വതന്ത്ര്യ വിദ്യാർഥി സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്, യുവജനതാദൾ സംസ്ഥാന സെക്രട്ടറി, ദേശീയ സമിതി അംഗം, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1976ൽ അടിയന്തരാവസ്ഥക്ക് എതിരെ നിയമം ലംഘിച്ചു കോഴിക്കോട് ജാഥ നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. 2006- 2011 കാലത്താണ് വടകര മണ്ഡലത്തിലും നിന്നും എംഎൽഎയായി നിയമസഭയിലെത്തുന്നത്. 2011ൽ വടകരയിൽ നിന്ന് വീണ്ടും മൽസരിച്ചെങ്കിലും സികെ നാണുവിനോട് പരാജയപ്പെടുകയായിരുന്നു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടിയ ഇദ്ദേഹം വടകര ബാറിലെ അഭിഭാഷകനായിരുന്നു.
ചോമ്പാലയിലെ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പരേതനായ കുണ്ണമ്പത്ത് നാരായണക്കുറുപ്പാണ് പിതാവ്. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: പരേതയായ ടിസി പ്രഭ. മകൾ: ഡോ. പ്രിയ, മരുമകൻ: കിരൺ കൃഷ്ണ(ദുബായ്).
Most Read| കോഴിക്കോട്ടെ നിപ ഭീതി അകലുന്നു; രണ്ടുപേർ രോഗമുക്തരായി- ഇന്ന് ആശുപത്രി വിടും

































