പാലക്കാട്: വേനൽ എത്തിയതോടെ ശുദ്ധജലം കിട്ടാതെ വലഞ്ഞ് ശ്രീകൃഷ്‌ണപുരത്തെ ജനങ്ങൾ. ശ്രീകൃഷ്‌ണപുരം ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണത്തെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെ ദുരിതത്തിലായത്. ആഴ്‌ചയിൽ ഒരിക്കൽ മാത്രമാണ് ഈ പദ്ധതിയിലൂടെ ജലവിതരണം നടത്തുന്നത്. വലമ്പിലിമംഗലം മുണ്ടോർശ്ശിക്കടവിൽ നിന്നു വെള്ളം പമ്പ് ചെയ്‌ത് ചാത്തൻ കുന്നിലെ ടാങ്കിലെത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്.
2500ഓളം ഉപയോക്‌താക്കളാണ് ശ്രീകൃഷ്‌ണപുരം പഞ്ചായത്തിലുള്ളത്. രാത്രിയിൽ മാത്രമാണ് പൈപ്പിലൂടെ ശുദ്ധജലമെത്തുന്നത്. അതുകൊണ്ടു തന്നെ വെള്ളം ശേഖരിച്ചു വെക്കാൻ ഉപയോക്‌താക്കൾക്ക് പലപ്പോഴും കഴിയാറില്ല. എത്തുന്ന വെള്ളത്തിന് ശക്‌തി കുറവായതിനാൽ ആവശ്യമുള്ള വെള്ളം ശേഖരിക്കാൻ മണിക്കൂറുകൾ എടുക്കുന്നതും ഇവരെ പ്രതിസന്ധിയിൽ ആക്കുന്നു.
അശാസ്‌ത്രീയമായ രീതിയിലുള്ള വാൽവ് തുറക്കൽ മൂലം പലയിടത്തേക്കും വെള്ളം എത്തുന്നില്ലെന്നും പരാതി ഉയർന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി അധികൃതരെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചെങ്കിലും പരിഹാരമില്ല.
ശുദ്ധജലക്ഷാമം പരിഹരിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുൻപിൽ നിരാഹാര സമരം തുടങ്ങുമെന്ന് പഞ്ചായത്തംഗം കെ കോയ പറഞ്ഞു. രാത്രിയിൽ മാത്രമുള്ള ജലവിതരണം ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു എന്നും വാട്ടർ അതോറിറ്റിയും, വൈദ്യുതി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
Malabar News: സഞ്ചാരികളുടെ തിരക്ക് കൂടുന്നു; നിയന്ത്രിക്കാൻ ആളില്ല