പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി ബിജെപി. ഇന്ന് നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ച് ഏജൻസിക്ക് മുന്നിൽ എല്ലാം തുറന്ന് പറയാൻ പിണറായി വിജയൻ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കോർ കമ്മിറ്റിക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എത്രയും വേഗം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോകാൻ തയ്യാറാകണം. എത്രകാലം ജനങ്ങളെ ഭയന്ന് മുന്നോട്ട് പോകാൻ കഴിയുമെന്ന കാര്യം മുഖ്യമന്ത്രി ആലോചിക്കണം. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജനങ്ങളെ ഭയന്ന് സ്വന്തം വീട്ടിൽ പോലും അന്തിയുറങ്ങാൻ കഴിയാത്ത അവസ്‌ഥ ഉണ്ടായിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സ്വന്തം നാട്ടിൽ പോലും ഒറ്റക്ക് നടക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. പോലീസ് സംരക്ഷണയിൽ എത്രകാലം മുന്നോട്ട് പോകാൻ കഴിയും?. സ്വർണക്കടത്ത് കേസിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് ബിജെപിയാണ്. ആ ആരോപണം സ്‌ഥിരീകരിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ബിജെപി ആ പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലേക്ക് കടത്തിയ സ്വർണത്തിന്റെ ഒരു ഭാഗം ശിവശങ്കറിന് കിട്ടുന്നു, സ്വപ്‌നക്ക് കിട്ടുന്നു, സരിത്തിന് കിട്ടുന്നു. അതേപോലെ ഒരുഭാഗം മുഖ്യമന്ത്രിക്കും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ലെന്നും ഏജൻസിക്ക് മുന്നിൽ എല്ലാം തുറന്ന് പറയാൻ പിണറായി വിജയൻ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതിനിടെ, രമേശ് ചെന്നിത്തലയുടെ ബിജെപി-സിപിഎം കൂട്ടുകെട്ട് ആരോപണത്തിന് മറുപടിയായി കെ സുരേന്ദ്രൻ രംഗത്തെത്തി. ചെന്നിത്തലക്ക് മുഖ്യമന്ത്രി ആകാൻ കഴിയാത്തതിലുള്ള നിരാശയാണ്. ചെന്നിത്തലയുടെ ആഗ്രഹം സാധിക്കാത്തതിൽ ബിജെപിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
Most Read: ആർഡിഒ ഓഫിസിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ കൈമാറി