മുംബൈ: ഹനുമാൻ ചാലിസ വിവാദത്തിൽ അറസ്‌റ്റിലായ മഹാരാഷ്‌ട്രയിൽ നിന്നുള്ള എംപി നവനീത് റാണയെയും ഭർത്താവ് എംഎൽഎ രവി റാണയെയും മുംബൈ കോടതി ഞായറാഴ്‌ച മെയ് 6 വരെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വീടിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് ‘വിവിധ വിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വളർത്തിയതിന്’ ദമ്പതികളെ ഇന്നലെ വൈകുന്നേരമാണ് അറസ്‌റ്റ് ചെയ്‌തത്.
മുംബൈ പോലീസിന്റെ കസ്‌റ്റഡി ആവശ്യം ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ ഹോളിഡേ ആൻഡ് സൺഡേ കോടതി തള്ളി. ഇരുവരുടെയും ജാമ്യാപേക്ഷ ഏപ്രിൽ 29ന് പരിഗണിക്കും. സർക്കാർ സംവിധാനത്തെ വെല്ലുവിളിച്ചതിനാണ് എംപി-എംഎൽഎ ദമ്പതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
‘അവർ ഞങ്ങൾക്കെതിരെ തെറ്റായ കുറ്റം ചുമത്തി,’ എന്നായിരുന്നു കോടതി ഉത്തരവിന് ശേഷം ജയിലിലേക്ക് മടങ്ങുന്നതിനിടെ എംഎൽഎ രവി റാണ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഈ മാസം ആദ്യം, ഹനുമാൻ ജയന്തി ദിനത്തിൽ ശിവസേനയുടെ തലവനായ ഉദ്ദവ് താക്കറെ തന്റെ വസതിയിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യണമെന്ന് രവി റാണ ആവശ്യപ്പെട്ടിരുന്നു, മുഖ്യമന്ത്രി അങ്ങനെ ചെയ്‌തില്ലെങ്കിൽ മാതോശ്രീയിൽ പോയി അത് ചൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.
Most Read: പ്രധാനമന്ത്രി ജമ്മു കശ്‌മീരിൽ എത്തി; 20,000 കോടിയുടെ പദ്ധതികൾ ഉൽഘാടനം ചെയ്യും