ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനായി ജമ്മു കശ്‌മീരിൽ എത്തി. ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ഈ സന്ദർശനത്തിൽ പ്രധാനമന്ത്രി ജമ്മു കശ്‌മീരിൽ ഉൽഘാടനം ചെയ്യുക. 2019ലെ ജമ്മു കശ്‌മീർ വിഭജനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദർശനമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്.
ജമ്മു ശ്രീനഗർ ദേശീയ പാതയിലെ 8 കിലോമീറ്റർ നീളമുള്ള ബനിഹാൾ- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി ജനങ്ങൾക്കായി തുറന്നു കൊടുക്കും. രണ്ടു ജലവൈദ്യുത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ ജമ്മുവിലെ പല്ലി ഗ്രാമത്തിൽ 500 കിലോവാട്ട് സൗരോർജ പ്ളാന്റിന്റെ ഉൽഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
പല്ലി ഗ്രാമത്തിൽ എത്തുന്ന പ്രധാനമന്ത്രി പഞ്ചായത്തി രാജ് ദിനത്തിൽ പഞ്ചായത്ത് അംഗങ്ങളെ അഭിസംബോധന ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമ്മു കശ്‌മീരിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേരുകയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്‌തിരുന്നു.
Read also: വീണ്ടും കോവിഡ് ഭീതിയിൽ രാജ്യം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി