ന്യൂഡെൽഹി: ഐക്യം കൈവരിക്കാന്‍ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കേണ്ട അനിവാര്യത എടുത്തുപറഞ്ഞത്.
സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിക്കാനുള്ള അവസരം നരേന്ദ്രമോദി പാഴാക്കിയില്ല. കുടുംബ രാഷ്‌ട്രീയവും അഴിമതിയുമാണ് ഭാരതം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്നും ഇവയെ രാജ്യത്ത് നിന്നും തൂത്തെറിയണമെന്നും ഇതിന് രാജ്യത്തെ ജനത കേന്ദ്ര സര്‍ക്കാരിനോടൊപ്പം ഉണ്ടാകണമെന്നും നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.
പുതിയ വിദ്യാഭ്യസ നയം ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഊന്നിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പലരും ഇന്ത്യയെ സംശയിച്ചു, എന്നാല്‍ ഈ ഭൂമി സവിശേഷമാണെന്ന് അവര്‍ക്കറിയില്ലെന്നും 75ആം വയസിലേക്കുള്ള ഇന്ത്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ സ്വപ്‌ന സാക്ഷാത്കാരത്തിന് ആഗ്രഹിക്കുന്നുവെന്നും ഈ ചരിത്ര ദിനത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്തെ എല്ലാ ഭാഷയിലും അഭിമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 5ജിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു. ഡിജിറ്റല്‍ ഇന്ത്യ എല്ലാ ഗ്രാമങ്ങളിലും എത്തും. പുനരുപയോഗ ഊര്‍ജം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുവരെ എല്ലാ മേഖലകളിലും ഇന്ത്യ മെച്ചപ്പെട്ടു. കുട്ടികള്‍ വിദേശ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ നിരസിച്ചു. ആത്‌മനിര്‍ഭര്‍ ഭാരതത്തിന്റെ ആവേശം അവരുടെ സിരകളിലൂടെ ഒഴുകുന്നുത് ഈ മാറ്റങ്ങൾ കാണിക്കുന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. അതാണ് നമ്മുടെ കരുത്ത്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്‌തി. സ്വാതന്ത്രത്തിന് ശേഷം ജനിച്ച പ്രധാനമന്ത്രിയാണ് താന്‍. ജനങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം. വിദേശ സംസ്‌ക്കാരത്തെ അതേപടി അനുകരിക്കേണ്ട. നാം എങ്ങനെയോ അങ്ങനെ തന്നെ ആകണം, അത് തുടരണം; നരേന്ദ്രമോദി ജനതയോട് ആവശ്യപ്പെട്ടു.
വികസിത ഇന്ത്യയ്‌ക്കായി അഞ്ച് പ്രതിജ്‌ഞകൾ നരേന്ദ്രമോദി മുന്നോട്ടുവച്ചു. ഒന്ന് വികസിത ഭാരതം, രണ്ട് അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍, മൂന്ന് പൈതൃകത്തില്‍ അഭിമാനിക്കുക, നാല് ഏകത, അഞ്ച് പൗരധര്‍മ്മം പാലിക്കല്‍ എന്നിവയാണ് അഞ്ച് പ്രതിജ്‌ഞകൾ. അടുത്ത 25 വര്‍ഷം നിര്‍ണായകമാണെന്നും വരുന്ന 25 വര്‍ഷം രാജ്യത്തിന്റെ വികസനത്തിനായി സമര്‍പ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ചെങ്കോട്ടയിൽനിന്ന് ഒൻപതാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്റ്റർ ഉപയോഗിക്കാതെ പേപ്പറിൽ എഴുതിയ നോട്ട്സ് നോക്കിയാണ് 82 മിനിറ്റ് നീണ്ട പ്രസംഗം നടത്തിയതെന്നത് ശ്രദ്ധേയമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കുവഹിച്ച ‘സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികളെ’ സ്‌മരിക്കുകയും ഒപ്പം ജവാഹർലാൽ നെഹ്റുവിന്റെ പേരും മോദി പരാമർശിച്ചു.
Most Read: ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും