ശ്രീനഗർ: കശ്‌മീരിൽകഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരരുടെ വെടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന കോൺസ്‌റ്റബിൾ സർഫറാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്.
ജമ്മുകശ്‌മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരൻ മരണത്തിന് കീഴടങ്ങിയതായി ജമ്മുകശ്‌മീർ സോണൽ പോലീസാണ് അറിയിച്ചത്. ബൈക്കിലെത്തിയ ഭീകരരാണ് പോലീസുകാരന് നേരെ വെടിയുതിർത്തത്. ശ്രീനഗറിലെ നൗഹട്ട മേഖലയിലാണ് ഭീകരാക്രമണം നടന്നത്.
സംഭവസ്‌ഥലത്ത് നിന്ന് ലഷ്‌കറെ തൊയ്ബയുടെ രണ്ട് ഭീകരർ ഉപയോഗിച്ച സ്‌കൂട്ടർ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞിരുന്നു. ഒരു എകെ 74 തോക്കും രണ്ട് ഗ്രനേഡുകളും ഇതിൽ നിന്ന് കണ്ടെടുത്തതായും നിലവിൽ ഭീകരർക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ജമ്മുകശ്‌മീരിലെ ബന്ദിപോറയിൽ ഭീകരരുടെ വെടിയേറ്റ് ഇതര സംസ്‌ഥാന തൊഴിലാളി ബിഹാറിലെ മധേപുര സ്വദേശിയായ മുഹമ്മദ് അമ്രേസും കൊല്ലപ്പെട്ടിരുന്നു.
ശ്രീനഗറിൽ കഴിഞ്ഞ ദിവസം സുരക്ഷ സേനക്ക് നേരെയുണ്ടായ ഗ്രേനേഡ് ആക്രമണത്തില്‍ സിആർപിഎഫ് ജവാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പുൽവാമക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷ സേന വധിക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ ഉണ്ട്. ലഷ്‌കർ ഇ ത്വയിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്. പൊലീസ് കോൺസ്‌റ്റബിൾ റിയാസ് അഹമ്മദ് തോക്കറിനെ വധിച്ചയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി ജമ്മുകശ്‌മീർ പൊലീസ് അറിയിച്ചിരുന്നു.
രജൗരിയിൽ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മറ്റു മൂന്ന് സൈനികരും കഴിഞ്ഞദിവസം വീരമൃത്യു വരിച്ചിരുന്നു. രജൗരിയിലെ പാർഗൽ സൈനിക ക്യാമ്പിലേക്ക് ചാവേർ ആക്രമണം ലക്ഷ്യമിട്ട് വേലി ചാടിക്കടന്ന ഭീകരവാദികളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സൈനികരായ സുബൈദാർ രാജേന്ദ്രപ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, ലക്ഷ്‌മണൻ ഡി, നിഷാന്ത് കുമാർ എന്നിവർ വീരമൃത്യു വരിച്ചത്. രണ്ട് ഭീകരരെയും സംഭവസ്‌ഥലത്ത് വെടിവച്ച് കൊന്നതായും സൈന്യം അറിയിച്ചു.
Most Read: പ്രൊഫ.നിലോഫർ ഖാൻ; കശ്‌മീർ സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലർ