ശ്രീനഗർ: ഇന്ന് ജമ്മു കശ്‌മീരിൽ പിടിയിലായ ലഷ്‌കർ ഇ തൊയ്ബ ഭീകരൻ ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു എന്ന് റിപ്പോർട്. ജമ്മുവിലെ ബിജെപിയുടെ ന്യൂനപക്ഷ മോർച്ച സോഷ്യൽ മീഡിയ ഇൻ ചാർജ് കൂടിയായിരുന്നു അദ്ദേഹം.
സംഭവത്തിൽ പ്രതികരിച്ച ബിജെപി, ഓൺലൈൻ അംഗത്വ രജിസ്‌റ്റർ സംവിധാനത്തെ വിമർശിച്ചു. പശ്‌ചാത്തല പരിശോധനയില്ലാതെ ആളുകളെ പാർട്ടിയിൽ ചേരാൻ അനുവദിക്കുന്ന ഓൺലൈൻ അംഗത്വ സമ്പ്രദായമാണ് ഇതിന് കാരണമെന്ന് ബിജെപി പ്രതികരിച്ചു.
“അതിർത്തിക്കപ്പുറം, ഭീകരത പടർത്താൻ ആഗ്രഹിക്കുന്നവരുണ്ട്, ഇപ്പോൾ ആർക്കും ഓൺലൈൻ വഴി ബിജെപിയിൽ അംഗമാകാം. ഓൺലൈനിൽ അംഗത്വം എടുക്കുന്ന ആളുകളുടെ ക്രിമിനൽ റെക്കോർഡോ പശ്‌ചാത്തലമോ പരിശോധിക്കാൻ സംവിധാനമില്ലാത്തതിനാൽ ഇത് ഒരു പോരായ്‌മയാണെന്ന് ഞാൻ പറയുന്നു, ”- ബിജെപി വക്‌താവ് ആർഎസ് പതാനിയ പറഞ്ഞു.
താലിബ് ഹുസൈൻ ഷായെയും കൂട്ടാളിയെയും ജമ്മുവിലെ റിയാസി മേഖലയിൽ വച്ച് ഇന്ന് രാവിലെയാണ് ഗ്രാമവാസികൾ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് എകെ 47 റൈഫിളുകളും നിരവധി ഗ്രനേഡുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. തീവ്രവാദികളെ പിന്നീട് സുരക്ഷാ സേനക്ക് കൈമാറി.
മെയ് 9നാണ് ജമ്മു പ്രവിശ്യയിൽ പാർട്ടിയുടെ ഐടി, സോഷ്യൽ മീഡിയ എന്നിവയുടെ മേധാവിയായി ബിജെപി താലിബ് ഹുസൈൻ ഷായെ നിയമിച്ചത്. “മിസ്‌റ്റർ താലിബ് ഹുസൈൻ ഷായെ ബിജെപി ന്യൂനപക്ഷ മോച്ച ജമ്മു പ്രവിശ്യയുടെ പുതിയ ഐടി & സോഷ്യൽ മീഡിയ ഇൻചാർജ് ആയി നിയമിച്ചുള്ള ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും,”- എന്ന് ബിജെപി ന്യൂനപക്ഷ മോർച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ജമ്മു കശ്‌മീർ അധ്യക്ഷൻ രവീന്ദ്ര റെയ്‌ന ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന താലിബ് ഹുസൈൻ ഷായുടെ നിരവധി ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഭീകരരെ പിടികൂടിയ നാട്ടുകാർക്ക് രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് ലെഫ്റ്റനന്റ് ഗവർണറും പോലീസ് മേധാവിയും പ്രഖ്യാപിച്ചു.
Most Read: പിസി ജോർജിന് ജാമ്യം നൽകിയത് ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിയ നടപടി; ജസ്‌റ്റിസ് കെമാൽ പാഷ