കൊച്ചി: പീഡനക്കേസിൽ അറസ്‌റ്റിലായ പിസി ജോർജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. ഒരു പീഡന പരാതിയിൽ വെറും ഒരു മണിക്കൂർ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ പിടിച്ചെന്നു പറഞ്ഞാൽ അവിശ്വസനീയമാണ്. ഇവിടെ പോലീസ് അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്‌ട്രീയമാണ് നടക്കുന്നതെന്നും ജസ്‌റ്റിസ് കെമാൽ പാഷ പറഞ്ഞു.
കെഎസ്ആർടിസിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെമാൽ പാഷയുടെ വാക്കുകൾ;
കേരളത്തിലെ പോലീസ് സേനയെ അധപ്പതിപ്പിച്ചിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്‌ഥർക്ക് അന്തസായി ജോലി ചെയ്യാൻ കഴിയുന്നില്ല. അവരെ അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ല.
സർക്കാരുകൾക്ക് എതിരെ വിമർശനം ഉയർത്തുന്നവർക്കെതിരെ കലാപത്തിന് കേസെടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. ആർബി ശ്രീകുമാറും ടിസ്‌റ്റാ സെത്തിൽവാദും ഇപ്പോൾ ജയിലിലാണ്.
കെഎസ്ആർടിസി ജനങ്ങൾക്ക് വേണ്ടിയുള്ള പ്രസ്‌ഥാനമാണെന്ന് സർക്കാർ തിരിച്ചറിയണം. ജനങ്ങൾക്ക് ആവശ്യമുള്ള സംവിധാനത്തെ നിലനിർത്താനാവാതെ കെ റെയിലുണ്ടാക്കാൻ നടക്കുകയാണ് സർക്കാർ. കെ-റെയിൽ നാടിന് പ്രയോജനമില്ലത്ത വികസന പദ്ധതിയാണ്. കെഎസ്ആർടിസി ജനങ്ങൾക്ക് വേണ്ടിയുള്ള പ്രസ്‌ഥാനമാണെന്ന് ആദ്യം തിരിച്ചറിയണം. ശമ്പളം നൽകുക എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന ബോധം വേണം.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെപ്പറ്റി ചിന്തിക്കാത്ത സർക്കാറാണ് അതിവേഗത്തിൽ ജനങ്ങളെ കാസർഗോഡ് എത്തിക്കാൻ ചിന്തിക്കുന്നത്. ഇങ്ങനെ ധൂർത്ത് കാണിക്കുന്ന സർക്കാർ മുമ്പ് ഉണ്ടായിട്ടില്ല. വിവരമില്ലാത്ത ഭൂരിപക്ഷമല്ല ജനാധിപത്യം.
Most Read: ‘ഇഡി.. ഇഡി..’; ശിവസേനാ വിമത എംഎല്‍എ വോട്ട് ചെയ്യുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷം