ശ്രീനഗര്‍: തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിൽ എതിർപ്പുമായി മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെ ജമ്മുകശ്‌മിരിലെ എല്ലാ പാര്‍ട്ടികളും എതിര്‍ക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ല പറഞ്ഞു.
പ്രാദേശികമല്ലാത്തവരെ വോട്ടർലിസ്‌റ്റിൽ ഉള്‍പ്പെടുത്തുന്നത് ജമ്മുകശ്‌മിരിലെ ജനങ്ങളുടെ അവകാശം ഇല്ലാതാക്കാനുള്ള വ്യക്‌തമായ തന്ത്രമാണെന്നും ആരോപണമുണ്ട്.
‘മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വോട്ടവകാശം നല്‍കുന്നത് ജമ്മുകശ്‌മിരിലെ ജനങ്ങള്‍ക്ക് മാത്രമല്ല, അവരെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങള്‍ നടക്കുന്നതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്കും അപകടകരമാണ്, ഞങ്ങള്‍ ദേശീയ പാര്‍ട്ടികളുടെയും മറ്റ് പാര്‍ട്ടികളുടെയും നേതാക്കളെ ജമ്മുകശ്‌മിരിലേക്ക് വിളിക്കുകയും ഇവിടുത്തെ സ്‌ഥിതിഗതികള്‍ അവരെ അറിയിക്കുകയും ചെയ്യും. കൂടിക്കാഴ്‌ച സെപ്റ്റംബറില്‍ നടക്കും,’ ഫാറൂഖ് അബ്‌ദുല്ല വിശദീകരിച്ചു.
എല്ലാ പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളും തദ്ദേശീയരല്ലാത്തവര്‍ക്ക് വോട്ടവകാശം നൽകുന്നതിന് എതിരാണ്. ഈ വിഷയത്തില്‍ അവര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഫാറൂഖ് അബ്‌ദുല്ല കൂട്ടിച്ചേർത്തു. പുതുക്കിയ പട്ടികയിലേക്ക് വോട്ടര്‍മാരെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ഇലക്‌ടറൽ ഓഫീസര്‍ ഹിര്‍ദേഷ് കുമാറിന്റെ പരാമര്‍ശത്തിന് ശേഷമാണ് രാഷ്‌ട്രീയ കക്ഷികള്‍ നിലപാടു വ്യക്‌തമാക്കിയത്. എന്നാൽ, ഈവാദത്തിന് ‘പ്രതിവാദം’ രൂപീകരിക്കാന്‍ ബിജെപി നേതാക്കളുടെ യോഗം ഉടനെ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.
ഫാറൂഖ് അബ്‌ദുല്ലയുടെ വസതിയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി, കോണ്‍ഗ്രസിന്റെ ജമ്മുകശ്‌മിര്‍ യൂണിറ്റ് പ്രസിഡണ്ട് വികാര്‍ റസൂല്‍, സിപിഐ എം നേതാവ് എംവൈ തരിഗാമി, ശിവസേന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തിരുന്നിരുന്നു. സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സും അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള അപ്‌നി പാര്‍ട്ടിയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
Most Read: സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ