അവധി ദിവസങ്ങൾ കഴിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങിയെത്തിയ അധ്യാപകരും വിദ്യാർഥികളും ഒരുപോലെ ഞെട്ടി. സ്‌കൂൾ കാണാനില്ല. ലഖ്‌നൗവിലെ ഹുസൈനാബാദിലാണ് സംഭവം. 140 വര്‍ഷം പഴക്കമുള്ള ഒരു സ്‌കൂളാണ് ഇല്ലാതായത്. ഇവിടെയുണ്ടായിരുന്ന സെന്റിനിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കോളേജും കാണാതായിരിക്കുന്നു. പകരം ഒരു പുതിയ സ്വകാര്യ സ്‌കൂള്‍ കെട്ടിടമാണ് അവിടെ കണ്ടത്.
സ്‌കൂളിലെ ബോര്‍ഡുകളും നെയിം പ്‌ളേറ്റുകളുമടക്കം മാറ്റിയിരുന്നു. വിദ്യാർഥികൾക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്‌തു. എന്നാൽ മടങ്ങിപ്പോകാൻ അധ്യാപകർ ഒരുക്കമായിരുന്നില്ല. ഗേറ്റിനു പുറത്ത് റോഡിലിരുന്ന്, 360ഓളം വിദ്യാർഥികള്‍ക്ക് അധ്യാപകര്‍ ക്‌ളാസെടുത്തു. തുടർന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജീവ് ഡേവിഡ് ദയാല്‍, വിദ്യാഭ്യാസ ഓഫീസര്‍ വിജയ് പ്രതാപ് സിംഗിനും സ്‌കൂള്‍ ജില്ലാ ഇൻസ്‌പെക്‌ടർ രാകേഷ് കുമാറിനും പരാതി നല്‍കി. വ്യാഴാഴ്‌ച ഉച്ചയോടെ ഉദ്യോഗസ്‌ഥര്‍ സ്‌കൂളില്‍ പരിശോധനക്കെത്തി.
‘ആറ് മുതല്‍ 12 വരെയുള്ള ക്‌ളാസുകളില്‍ 10 സ്‌ഥിര അധ്യാപകരും 360 കുട്ടികളുമാണുള്ളത്. ഞങ്ങള്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ സ്‌കൂളിന്റെ പേര് മാറ്റിയിരിക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ക്ക് സ്‌കൂളിലേക്ക് പ്രവേശനവും അനുവദിച്ചില്ല. ഫര്‍ണീച്ചറുകളെല്ലാം മാറ്റിയിരുന്നു,” സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ലഖ്‌നൗവിലെ ഹുസൈനാബാദില്‍ 1862ലാണ് ഈ സർക്കാർ- എയ്‌ഡഡ് സ്‌കൂള്‍ സ്‌ഥാപിതമായത്. ജെഎച്ച് മെസ്‌മോറാണ് സ്‌കൂൾ സ്‌ഥാപിച്ചത്. സ്‌കൂള്‍ മാനേജ്മെന്റിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇതിനിടെ സ്വകാര്യ സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രിന്‍സിപ്പല്‍ ദയാലിന്റെ പരാതി.
മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയം ഇതുവരെ തീര്‍പ്പാക്കാത്തതാണ് സ്‌കൂൾ മാറ്റത്തിന് കാരണം. എന്നാൽ, ഇതൊരു സര്‍ക്കാര്‍- എയ്‌ഡഡ് സ്‌കൂള്‍ ആയതിനാല്‍ ഒരു സ്വകാര്യ സ്‌കൂളിനും ഇതിന്റെ പരിസരത്ത് പ്രവര്‍ത്തിക്കാനാകില്ലെന്ന് രാകേഷ് കുമാർ പറഞ്ഞുഡിഐഒഎസ് അറിയിച്ചു. പുതിയതായി പ്രവർത്തനം ആരംഭിച്ച സ്വകാര്യ സ്‌കൂളിന് അഫിലിയേഷന്‍ നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Most Read: ജീവൻ പണയപ്പെടുത്തി ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു, റിപ്പോർട്