സാൻഫ്രാൻസിസ്‌കോ: മരണക്കെണി ഒരുക്കി ടിക് ടോക്ക് ചലഞ്ച്. വൈറലായ ‘ബ്‌ളാക്ക് ഔട്ട് ചലഞ്ച്’ നടത്തി യുഎസിൽ കുട്ടികൾ മരിച്ചതായി റിപ്പോർട്. സംഭവത്തിൽ യുഎസിലെ ടിക് ടോക്ക് കമ്പനിക്കെതിരെ കേസെടുത്തു. എട്ട് വയസുള്ള ലലാനി എറിക വാൾട്ടൻ, ഒൻപതുകാരി അരിയാനി ജൈലീൻ അറോയോ എന്നിവരുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ടിക് ടോക്ക് ചലഞ്ചിൽ പങ്കെടുത്താണ് കുട്ടികൾ മരിച്ചതെന്നാണ് പരാതി.
ബ്‌ളാക്ക് ഔട്ട് ചലഞ്ച്
വിചിത്രമായ പല ചലഞ്ചുകളും ടിക് ടോക്കിൽ കാണാറുണ്ട്. ജനശ്രദ്ധ നേടാൻ വേണ്ടി കുട്ടികളടക്കം ഇവ അനുകരിക്കാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ടിക് ടോക്കിൽ വൈറലായ ഒരു ചലഞ്ചാണ് ബ്‌ളാക്ക് ഔട്ട്. സ്വയം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് ബോധംകെടുകയാണ് ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. ബെൽറ്റ്, പഴ്‌സിന്റെ / ബാഗിന്റെ വള്ളി തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് കഴുത്തിൽ സ്വയം മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിൽ ആവുകയാണ് സംഭവം. ‘ചോക്കിങ് ചലഞ്ച്’ ‘പാസ്‌ഔട്ട് ചലഞ്ച്’ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
ആരാണ് അല്ലെങ്കിൽ എവിടെ നിന്നാണ് ഈ ചലഞ്ചിന്റെ ഉറവിടമെന്ന് വ്യക്‌തമല്ല. 2021 ജനുവരിയിൽ ബ്‌ളാക്ക് ഔട്ട് ചലഞ്ച് നടത്തിയ ഇറ്റലിയിലെ മൂന്ന് കുട്ടികൾ മരിച്ചതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ, ഈ ട്രെൻഡ് 2008 മുതൽ നിലവിലുണ്ടെന്നാണ് സിഡിസി (സെൻഡേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) നൽകുന്ന വിവരം.
വിനാശകരമായ കണ്ടന്റുകൾ പ്രോൽസാഹിപ്പിക്കുന്ന അൽഗോരിതമാണ് ഈ ആപ്‌ളിക്കേഷനിൽ ഉള്ളതെന്നും പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് ഇത് ഉപയോഗിക്കാൻ അനുമതി കൊടുക്കുന്നുവെന്നും ഇതേക്കുറിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ടിക് ടോക്ക് മുന്നറിയിപ്പ് നൽകുന്നില്ലെന്നും പരാതി ഉദ്ധരിച്ച് ഗാർഡിയൻ മാദ്ധ്യമം റിപ്പോർട് ചെയ്യുന്നു.
അതേസമയം, ഇതു അസ്വസ്‌ഥതയുണ്ടാക്കുന്ന ചലഞ്ച് ആണെന്ന് ടിക് ടോക്ക് വക്‌താവ് അറിയിച്ചു. ടിക് ടോക്കിന് പുറത്തുനിന്നു ആളുകൾ ഇത്തരം ട്രെൻഡുകൾ സ്വീകരിക്കുന്നുണ്ടെന്നും ഇതു ടിക് ടോക്കിലെ ട്രെന്‍ഡ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഡിസിയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ് വക്‌താവിന്റെ നിലപാട്. 1995 മുതൽ 2007 വരെ 82 കുട്ടികൾ ‘ചോക്കിങ് ഗെയിം’ കളിച്ച് മരിച്ചിട്ടുണ്ടെന്നും ടിക് ടോക്ക് ആപ്‌ളിക്കേഷൻ ഉണ്ടാക്കുന്നതിനു മുന്‍പായിരുന്നു ഇതെന്നുമാണ് വക്‌താവ് പറയുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യയിലും ഏറെ പ്രചാരം നേടിയ ആപ് ആയിരുന്നു ടിക് ടോക്ക്. എന്നാൽ, ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂൺ 29ന് ടിക് ടോക്ക് കേന്ദ്രസർക്കാർ നിരോധിച്ചു. രണ്ടുവർഷത്തിനകം ആപ് ഇന്ത്യയിലേക്ക് തിരികെ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’