ന്യൂയോർക്ക്: ടിക് ടോക്ക്, വി ചാറ്റ് ഉൾപ്പെടെയുളള ആപ്പുകൾക്ക് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്‌റ്റോറുകളിൽ നിന്ന് ചില ചൈനീസ് ആപ്ളിക്കേഷനുകളെ തടഞ്ഞ് അതിന് യുഎസിൽ വിലക്ക് ഏർപ്പെടുത്തി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിരവധി ഉത്തരവുകളിൽ ഒപ്പുവെച്ചിരുന്നു. ഇവയാണ് ബൈഡൻ റദ്ദാക്കിയത്.
എന്നാൽ ഈ ആപ്പുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി അനുവദിക്കുന്നത് റിവ്യൂ കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം മാത്രമാകും. യുഎസിന്റെ വിവരസാങ്കേതിക വിദ്യയെയും ആശയവിനിമയ വിതരണ ശൃംഖലയെയും ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുളള മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവിലും ബൈഡൻ ഒപ്പുവെച്ചിട്ടുണ്ട്.
യുഎസ് നിക്ഷേപകരെയോ, നിക്ഷേപങ്ങളേയോ ഏറ്റെടുക്കുന്നതിൽ നിന്ന് 59 ചൈനീസ് സൈനിക-നിരീക്ഷണ സ്‌ഥാപനങ്ങളെ ബൈഡൻ ഭരണകൂടം നേരത്തേ വിലക്കിയിരുന്നു. ടിക് ടോക്, വിചാറ്റ് നിരോധനം റദ്ദാക്കിയെങ്കിലും ചൈനയോടുള്ള ബൈഡൻ ഭരണകൂടത്തിന്റെ സമീപനത്തിൽ മാറ്റമില്ലെന്ന് തന്നെയാണ് വൈറ്റ് ഹൗസ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.
ചൈനക്ക് എതിരെ മൽസരിക്കുന്നതിനായി യുഎസ് ടെക് കമ്പനികളെ ശാക്‌തീകരിക്കുന്നതിനായി 200 ബില്യൺ യുഎസ് ഡോളറിന്റെ ബില്ലിന് അംഗീകാരം നൽകുന്നതിന് യുഎസ് സെനറ്റ് ചൊവ്വാഴ്‌ച വോട്ടെടുപ്പ് നടത്തിയിരുന്നു. അതേസമയം, തങ്ങളെ സാങ്കൽപിക ശത്രുവായി കണ്ടുകൊണ്ടുളള യുഎസിന്റെ ഈ നടപടിക്കെതിരേ ചൈന പ്രതിഷേധം രേഖപ്പെടുത്തി.
Read Also: കുട്ടികളിലെ കോവിഡ് ചികില്‍സ; മാര്‍ഗരേഖ പുറത്തിറക്കി