വാഷിങ്ടൺ: അമേരിക്കയിൽ നിരോധന ഭീഷണി നേരിട്ട ചൈനീസ് അപ്പുകളായ ടിക് ടോക്കിനും വീചാറ്റിനും എതിരായ നിയമ നടപടി നിർത്തിവെച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ഈ രണ്ട് ആപ്പുകൾക്കും എതിരെ നിരോധന നടപടികൾ തുടങ്ങിയത്.
നിരോധന നീക്കങ്ങൾക്ക് എതിരെ ഇരുകമ്പനികളും നിയമപരമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇരു ആപ്പുകളും യഥാർഥത്തിൽ രാജ്യത്തിന് ഭീഷണി സൃഷ്‌ടിക്കുന്നുണ്ടോ എന്നതിൽ പുനപരിശോധന ആവശ്യമുണ്ടെന്ന് ചൂണ്ടികാണിച്ചാണ് ബൈഡൻ ഭരണകൂടം നടപടികൾ നിർത്തിവെച്ചത്. ഇതോടെ രണ്ട് ആപ്പുകൾക്കും അമേരിക്കയിൽ തുടർന്ന് പ്രവർത്തിക്കാൻ കഴിയും.
നിരോധനം നേരിടുക അല്ലെങ്കിൽ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏതെങ്കിലും അമേരിക്കൻ കമ്പനിക്ക് കൈമാറുകയെന്ന മുന്നറിയിപ്പാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിന്റെ മാതൃസ്‌ഥാപനമായ ബൈറ്റ്ഡാൻസിന് നൽകിയിരുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ഒറാക്കിൾ, വാൾമാർട്ട് തുടങ്ങിയ കമ്പനികളുമായും ബൈറ്റ്ഡാൻസ് ചർച്ച നടത്തിയിരുന്നു.
Read also: കനത്ത മഞ്ഞുവീഴ്‌ച; യുഎസിൽ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു