ടെഹ്‌റാൻ: ദക്ഷിണ ഇറാനിൽ വൻ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30ഓടെ ഉണ്ടായ ഭൂമികുലുക്കത്തിൽ റിക്‌ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. 3 പേർ ഭൂചലനത്തെ തുടർന്ന് ഇറാനിൽ മരിച്ചതായാണ് വിവരം. അതേസമയം ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം മിക്ക ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.
ദക്ഷിണ ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം പുലർച്ചെ 1.32ന് 10 കിലോമീറ്റർ ദൂരത്തിൽ ആദ്യം ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ 3.24ഓടെ മറ്റൊരു ഭൂകമ്പം കൂടി അനുഭവപ്പെട്ടു. ഇതിനിടയിൽ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ 2.43നും 3.13നും റിപ്പോർട് ചെയ്‌തു.
ഭൂചലത്തിന്റെ പ്രകമ്പനം യുഎഇയിൽ മിക്കയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. കൂടാതെ സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. തുടർചലനം അനുഭവപ്പെടുന്നതിനാൽ പലരും ആശങ്കയിലാണ്.
Read also: സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും; മൊഴി സ്‌ഥിരീകരിക്കുക ലക്ഷ്യം