തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്. സ്വപ്‌നയുടെ ഐഫോൺ പരിശോധനക്ക് വിധേയമാക്കും. ഫോൺ വിവരങ്ങളുടെ കോപ്പി തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് എൻഐഎ കോടതിയെ സമീപിക്കും. ഫോണിലെ വിവരങ്ങൾക്കായി നാളെയാണ് ഇഡി അപേക്ഷ നൽകുക.
മുഖ്യമന്ത്രിക്ക് എതിരായ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങൾ ഫോണിൽ ഉണ്ടെന്ന മൊഴി സ്‌ഥിരീകരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ക്ളിഫ് ഹൗസിലെ രഹസ്യ കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. സ്വപ്‌ന സുരേഷ് 2016-17 കാലത്ത് ഉപയോഗിച്ച ഐ ഫോൺ ആണ് പരിശോധിക്കുക.
അതേസമയം, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. സെക്രട്ടറിയേറ്റിലേക്കും എല്ലാ ജില്ലാ കളക്‌ടറേറ്റുകളിലേക്കും ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. മുഖ്യമന്ത്രിക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ ഹൈക്കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.
Most Read: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ