ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ കനത്ത മഞ്ഞു വീഴ്‌ച, 21 പേർ മരണപ്പെട്ടു. പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മഞ്ഞുപതിച്ചാണ് അപകടമുണ്ടായത്. കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് പേർ തണത്തുറഞ്ഞാണ് മരിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
മരണപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്‌ഥനും ഭാര്യയും ആറ് മക്കളും ഉൾപ്പെട്ടതായിട്ടാണ് വിവരം. സംഭവത്തിൽ ഔദ്യോഗിക സ്‌ഥിരീകരണമുണ്ടായാലേ കൃത്യമായ മരണനിരക്ക് സംബന്ധിച്ച് വിവരങ്ങൾ ലഭിക്കൂ.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പർവത മേഖലകളിൽ അതിശൈത്യം തുടരുകയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലും പാർക്ക് ചെയ്‌തിരിക്കുന്ന സ്‌ഥലങ്ങളിലും കുടുങ്ങി കിടക്കുന്നത്. മുറേ ദുരന്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞു വീഴ്‌ച കാരണം വിനോദ സഞ്ചാര മേഖലകളിലൊന്നായി മാറിയ പ്രദേശമാണ് മുറേ. നിരവധി സഞ്ചാരികളാണ് എല്ലാ വർഷവും മഞ്ഞു വീഴ്‌ച ആസ്വദിക്കാനായി ഇവിടെയെത്തുന്നത്. ഇത്തവണ സമാന രീതിയിൽ നൂറു കണക്കിന് സഞ്ചാരികൾ പ്രദേശത്ത് എത്തിയിരുന്നു
അപ്രതീക്ഷിതമായി വിനോദ സഞ്ചാരികൾ കൂടുതലായി എത്തിയതോടെ മുറേ നഗരത്തിലും തൊട്ടടുത്ത നഗരത്തിലും വലിയ ഗതാഗത കുരുക്കുണ്ടായിരുന്നു. പ്രദേശത്ത് അവശ്യ സാധനങ്ങൾക്ക് ജനങ്ങൾ പ്രയാസപ്പെടുന്നതായിട്ടാണ് വിവരം. സഞ്ചാരികൾ താമസിക്കുന്ന മിക്ക റിസോർട്ടുകളിലും പാചക വാതകം ഉൾപ്പടെയുള്ളവ തീർന്നിരിക്കുകയാണ്. കുടിവെള്ള ക്ഷാമവും പ്രദേശത്തുണ്ട്. ദുരന്ത മേഖലയായി പ്രഖ്യാപിച്ചതിനാൽ ഉടൻ ദുരിതാശ്വാസ പ്രവർത്തകർ സ്‌ഥലത്തെത്തും.
Most Read: സുരക്ഷാ വീഴ്‌ചയിൽ തർക്കം പുകയുന്നതിനിടെ പഞ്ചാബിൽ പുതിയ ഡിജിപിയെ നിയമിച്ചു