തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി. സംവരണ തസ്‌തിക നിശ്‌ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കി ആയിരുന്നു സർവകലാശാല സംവരണം നിശ്‌ചയിച്ചത്. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ച കോടതി 2017ലെ വിജ്‌ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കി ഉത്തരവിടുകയായിരുന്നു.
2017ലെ വിജ്‌ഞാപന പ്രകാരം 58 പേരെയാണ് കേരള സർവകലാശാല വിവിധ വകുപ്പുകളിൽ അധ്യാപകരായി നിയമിച്ചത്. മുൻ എംപി പികെ ബിജുവിന്റെ ഭാര്യ വിജി വിജയന്റെ ബിയോകെമിസ്ട്രി വകുപ്പിൽ അസിസ്‌റ്റന്റ് പ്രൊഫസറായുള്ള നിയമനവും ഇക്കൂട്ടത്തിൽപെടും.
അപേക്ഷകരായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി രാധാകൃഷ്‌ണപിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി വിജയലക്ഷ്‌മി എന്നിവർ ഫയൽ ചെയത ഹരജിയിലാണ് ഉത്തരവ്. വ്യത്യസ്‌ത വിഷയ വകുപ്പുകളിലെ തസ്‌തികകളെ ഒത്തു ചേർത്ത് ഒരു യൂണിറ്റായി കണക്കാക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.
വ്യത്യസ്‌ത വകുപ്പുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്‌റ്റന്റ് പ്രൊഫസർ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാൽ ഒഴിവുകളിലെ സംവരണം 100 ശതമാനമാകും. ഇത് മെറിറ്റിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർഥികളെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ 2017ലെ വിജ്‌ഞാപന പ്രകാരം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായി കോടതി ഉത്തരവിൽ വ്യക്‌തമാക്കി.
അതേസമയം കാലിക്കറ്റ്, സംസ്‌കൃത, കണ്ണൂർ സർവകലാശാലകളിൽ സമാനരീതിയിൽ നടത്തിയ നിയമനങ്ങൾ ചോദ്യം ചെയ്‌ത് ഫയൽ ചെയ്‌തിട്ടുള്ള ഹരജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Read Also: ഒന്നാമത്തെ ഉത്തരവാദി താനെന്ന് ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് ചെന്നിത്തല