മോസ്‌കോ: റഷ്യയിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള റെയ്‌ഡ് തുടർന്ന് പുടിൻ സർക്കാർ. രാജ്യത്തെ പ്രമുഖ അന്വേഷണാത്‌മക സ്‌ഥാപനത്തിന്റെ ചീഫ് എഡിറ്ററായ റോമൻ ദോബ്രോഖോടോവിന്റെ വസതിയിലാണ് പോലീസ് റെയ്‌ഡ് നടന്നത്.
ഇദ്ദേഹത്തിന്റെ ഉടമസ്‌ഥതയിൽ ഉള്ള ‘ഇൻസൈഡർ ന്യൂസ്‘ എന്ന സ്‌ഥാപനം സർക്കാരിന് കടുത്ത വെല്ലുവിളിയാണ് സൃഷ്‌ടിച്ചിരുന്നത്. നേരത്തെ സ്‌ഥാപനത്തെ വിദേശ ഏജന്റ് ആണെന്ന് സർക്കാർ വിശേഷിപ്പിച്ചിരുന്നു.
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കടുത്ത നടപടിയാണ് രാജ്യത്ത് അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ് നടന്നിരുന്നു.
മാദ്ധ്യമ പ്രവർത്തകർക്ക് പുറമെ പ്രതിപക്ഷ കക്ഷി നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർക്ക് നേരെയും സർക്കാർ ഭീഷണി തുടരുന്നുണ്ട്. പുടിൻ സർക്കാരിന് ഏറെ നിർണായകമായ തിരഞ്ഞെടുപ്പാണ് സെപ്റ്റംബറിൽ നടക്കാനിരിക്കുന്നത്.
Read Also: മേഘവിസ്‌ഫോടനം; ജമ്മു കശ്‌മീരിൽ നാല് മരണം; 30 പേരെ കാണാനില്ല