കിഷ്‌ത്വാർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ ബുധനാഴ്‌ച ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നാല് പേർ മരിച്ചു. മുപ്പതിലധികം പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു.
ഗ്രാമത്തിൽ എത്തിച്ചേരാൻ റോഡ് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. നാല് മൃതദേഹങ്ങൾ അവശിഷ്‌ടങ്ങളിൽ നിന്ന് കണ്ടെടുത്തതായും 9 വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും കിഷ്‌ത്വാർ ജില്ലാ മജിസ്‌ട്രേറ്റ് അശോക് കുമാർ ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനായി കരസേനയുടെയും പോലീസിന്റെയും ഒരു സംഘം ഉടൻ തന്നെ പ്രദേശത്തേക്ക് എത്തിയതായും അദ്ദേഹം പറഞ്ഞു. കിഷ്‌ത്വാറിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പരിക്കേറ്റവരെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കാൻ ഇന്ത്യൻ വ്യോമസേന അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു.
Also Read: നിയമസഭാ കയ്യാങ്കളികേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി; സർക്കാരിന് തിരിച്ചടി