കൊല്‍ക്കത്ത: ജ്‌ഞാനപീഠ ജേതാവും പ്രമുഖ ബംഗാളി എഴുത്തുകാരനുമായ ശങ്ക ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. ബുധനാഴ്‌ച സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
ഏപ്രില്‍ 14നാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ബംഗാളി കവിതയുടെ ഭാവുകത്വത്തെ നവീകരിച്ച കവികളില്‍ ഒരാള്‍കൂടിയായ അദ്ദേഹത്തിന്റെ വിയോഗം സാഹിത്യ ലോകത്തിന് കനത്ത നഷ്‌ടമാണ്.
രബീന്ദ്രനാഥ ടാഗോറിനും ജിബാനാനന്ദ ദാസിനും ശേഷം ബംഗാളി കവിതയുടെ മുഖമായിരുന്നു ശങ്ക ഘോഷ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ ശക്‌തമായ നിലപാടുകള്‍ സ്വീകരിച്ചതും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തനാക്കി.
ബംഗാളി സാഹിത്യ ലോകത്തിന് നിരവധിയായ സംഭാവനകൾ നൽകിയ ശങ്ക ഘോഷിന് ജ്‌ഞാനപീഠ പുരസ്‌കാരത്തിന് പുറമെ കേന്ദ്ര സാഹിത്യ പുരസ്‌കാരം, സരസ്വതീസമ്മാന്‍ തുടങ്ങി നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
Read Also: സംസ്‌ഥാനത്തെ ക്വാറന്റെയ്ൻ, ഐസൊലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി