എറണാകുളം : ചികില്‍സ പിഴവ് മൂലം കോവിഡ് രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും, അതിനാല്‍ ആശുപത്രിക്കെതിരെ കേസടുക്കാന്‍ സാധിക്കില്ലെന്നും വ്യക്‌തമാക്കി പോലീസ്. ഇതോടെ ചികില്‍സ പിഴവ് ആരോപിച്ചുകൊണ്ട് സമര്‍പ്പിച്ച പരാതികള്‍ തള്ളിയതായി പോലീസ് അറിയിച്ചു. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ ഹാരിസ്, അശോകപുരം സ്വദേശിയായ ജമീല എന്നിവരുടെ ബന്ധുക്കളാണ് മെഡിക്കല്‍ കോളേജിനെതിരെ പരാതി സമര്‍പ്പിച്ചിരുന്നത്.
പരാതിയില്‍ കളമശ്ശേരി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. ആശുപത്രിക്കെതിരെ വീഴ്‌ച കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ട് വന്നതോടെ പരാതിക്കാര്‍ തുടര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടില്ലെന്നും, ഇതിലൂടെ ആശുപത്രിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പരാതിക്കാര്‍ ആരോപണം ഉന്നയിച്ചു. ഒപ്പം തന്നെ ജീവനക്കാരുടെ വെളിപ്പെടുത്തലുകള്‍ പരിഗണിച്ചില്ലെന്നും, അതിനാല്‍ തന്നെ പ്രാഥമിക അന്വേഷണത്തില്‍ തൃപ്‌തരല്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ചികിൽസയിലെ അനാസ്‌ഥ സംബന്ധിച്ച് മെഡിക്കല്‍ കോളജ് നഴ്സിംഗ് ഓഫീസറുടെ ജലജാദേവിയുടെ ഓഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമായത്. അതിന് പിന്നാലെ മെഡിക്കൽ കോളേജിലെ ഡോക്‌ടർ നജ്‌മയും ആരോപണം ശരിവെക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി. ജീവനക്കാരുടെ അനാസ്‌ഥ സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്.
Read also : വാക്‌സിൻ എത്താതെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി