ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിൻ എത്തുന്നത് വരെ ഡെൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. വ്യാഴാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ഡെൽഹിയിലെ സ്‌കൂളുകൾ ഉടനെ തുറക്കാൻ പദ്ധതികളില്ല. വൈകാതെ തന്നെ കോവിഡിനെതിരായ വാക്‌സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാക്കി നില നിർത്തേണ്ടതുണ്ട്. അതിനാൽ തന്നെ സ്‌കൂളുകൾ ഇപ്പോൾ തുറക്കാനുള്ള സാധ്യതകളില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം ഡെൽഹിയിലെ കോവിഡ് പരിശോധന പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി കുറഞ്ഞിരുന്നു. നവംബർ 7ന് 15 ശതമാനമായിരുന്നു ഡെൽഹിയിലെ കോവിഡ് സ്‌ഥിരീകരണ നിരക്ക്. കോവിഡ് സ്‌ഥിരീകരണ നിരക്കിൽ കുറവ് പ്രകടമാകുന്നുണ്ട്. എന്നാൽ രണ്ടാഴ്‌ചയിൽ കൂടുതൽ സ്‌ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയാൽ മാത്രമേ രോഗം നിയന്ത്രണ വിധേയമായെന്ന് പറയാൻ കഴിയുകയുള്ളു. ആർടിപിസിആർ പരിശോധനകൾ ഡെൽഹിയിൽ വർധിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: കര്‍ഷക നിയമത്തില്‍ കുഴപ്പമുണ്ടെങ്കില്‍ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി