കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി. കുഞ്ഞിന്റെ താൽക്കാലിലെ സംരക്ഷണം തൃപ്പുണ്ണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കൈമാറിയത്.
ദത്ത് സംഭവം ചർച്ച ആയതോടെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾ സിഡബ്‌ള്യൂസിയ്‌ക്ക് (ചൈൽഡ് വെൽഫെയർ കമ്മിറ്റി) മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് സിഡബ്‌ള്യൂസി കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കളുടെ അനുവാദം തേടിയത്.
കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി സിഡബ്‌ള്യൂസിയെ ചുമതലപ്പെടുത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയും ആലുവയിൽ വാടകയ്‌ക്ക് താമസിച്ചിരുന്നതുമായ അവിവാഹിതയായ സ്‌ത്രീക്ക് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2022 ഓഗസ്‌റ്റ് 27ന് ആണ് പെൺകുട്ടി ജനിക്കുന്നത്. ഒരാഴ്‌ചക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയ ദിവസം സ്വന്തം ഇഷ്‌ടപ്രകാരം പരിചയക്കാരായ തൃപ്പുണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് കുട്ടിയെ നേരിട്ട് കൈമാറി.
ജനന സർട്ടിഫിക്കറ്റ് ശരിയാക്കാനായി കുട്ടിയെ വളർത്തിയിരുന്ന അനൂപ് കുമാർ മെഡിക്കൽ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനായ അനിൽ കുമാറിനെ ബന്ധപ്പെട്ടു. യഥാർഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തിരുത്താൻ ഒക്‌ടോബർ ആറിന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ലേബർ റൂമിൽ നിന്ന് സൂപ്രണ്ട് ഓഫീസിലേക്കാണെന്ന് പറഞ്ഞു ജീവനക്കാരനായ ശിവൻ വഴി ബർത്ത് രജിസ്ട്രേഷൻ ഫോം കൈക്കലാക്കി.
അനിൽ കുമാർ രജിസ്ട്രേഷൻ ഫോമിൽ മാതാപിതാക്കളുടെയും പ്രസവത്തിന്റെയും വിവരങ്ങളും ഡോക്‌ടറുടെ പേരും ഒപ്പും വ്യാജമായി എഴുതി ചേർത്തു. ഫെബ്രുവരി ഒന്നിന് ഈ ഫോം രണ്ടാം പ്രതി എഎൻ രഹ്‌നയുടെ സഹായത്തോടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത് ഓൺലൈനായി ജനന രജിസ്ട്രേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് അനൂപിന് കൈമാറി. സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുക്കാൽ ലക്ഷത്തോളം രൂപ അനിൽ കുമാർ കോഴയായി വാങ്ങിയിരുന്നു.
അനിൽ കുമാറും രഹ്‌നയും ചേർന്ന് മെഡിക്കൽ റെക്കോർഡ്‌സ് ഡിപ്പാർട്ട്മെന്റിലെ ബർത്ത് രജിസ്‌റ്ററിൽ വിവരങ്ങൾ ചേർത്തു. ലേബർ റൂമിലെ ബെർത്ത് ഡെസ്‌പാച്ച് രജിസ്‌റ്ററിൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുമ്പോൾ അത്തരമൊരു പ്രസവം നടന്നിട്ടില്ലെന്ന് നഴ്‌സ് കണ്ടെത്തി. വിവരം അറിഞ്ഞ മെഡിക്കൽ സൂപ്രണ്ട് അന്വേഷണം നടത്തുകയും വ്യാജ രേഖ ഉണ്ടാക്കിയതായി ആരോഗ്യവകുപ്പ് പ്രിൻസിപ്പലിനെ അറിയിക്കുകയും ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാറിനെ അറസ്‌റ്റ് ചെയ്യുന്നതും വിവരങ്ങൾ പുറത്തു വരുന്നതും.
Most Read: പ്രതിപക്ഷ സമരം തുടരും; പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും