കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിലെ പ്രതി എ അനിൽകുമാർ പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മധുരയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ കൊച്ചിയിൽ എത്തിച്ചു. വിശദമായി ചോദ്യം ചെയ്‌ത ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. പ്രതിയെ തൃക്കാക്കര എസി ഓഫിസിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.
കളമശേരി മെഡിക്കൽ കോളേജിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റാണ് എ അനിൽകുമാർ. നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് വ്യാജ ജനന സർട്ടിഫിക്കറ്റ് സമ്പാദിക്കാനായി ശ്രമം നടത്തിയെന്നാണ് എ അനിൽകുമാറിന് എതിരെയുള്ള കേസ്. വ്യാജരേഖ ചമയ്‌ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി രണ്ടു കേസുകളാണ് കളമശേരി പോലീസ് ഇയാൾക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ആശുപത്രിയിൽ എത്താത്ത യുവതിയുടെ പേരിൽ ഒപി, ഐപി രേഖകൾ ഉണ്ടാക്കുകയായിരുന്നു. തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശമുള്ള കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്ന് സിഡബ്‌ള്യൂസിയും(ചൈൽഡ് വെൽഫെയർ കമ്മിറ്റി) കണ്ടെത്തിയിരുന്നു. കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് അനിൽ കുമാറും, കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശി അനൂപും കളമശേരി മെഡിക്കൽ കോളേജിൽ കൂടിക്കാഴ്‌ച നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കളമശേരി മെഡിക്കൽ കോളേജിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ളോക്കിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ വ്യാജ ജനന സർട്ടിഫിക്കറ്റിനായി അനൂപ് അപേക്ഷ സമർപ്പിച്ചത് ജനുവരി 31ന് ആണ്. അന്നേ ദിവസത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനൂപ് എന്തൊക്കെയോ രേഖകൾ കൈമാറുന്നതും, അനിൽ കുമാർ ഓഫീസിനകത്തേക്ക് കയറി പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.
വ്യാജ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാനാണ് അനൂപ് എത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്‌തമായിരുന്നു. കേസിലെ പ്രധാന പ്രതിയായ അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി ഈ മാസം 21ന് വിധി പറയാനിരിക്കെയാണ് അറസ്‌റ്റ്.
Most Read: ചിലവ് ചുരുക്കൽ നടപടി; ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി ട്വിറ്റർ